ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിൽ ഹാഫിസ് സയീദിന്റെ പങ്ക് വ്യക്തമാക്കുന്ന അനുബന്ധ രേഖകൾ പാകിസ്താന് കൈമാറിയിട്ടുള്ളതായും വിചാരണയ്ക്കായി ഇയാളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
“ഇന്ത്യയിലെ നിരവധി ഭീകര പ്രവർത്തന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഹാഫിസ് സയീദ് . ഇയാൾ യുഎൻ നിരോധിത ഭീകരൻ കൂടിയാണ്. മുംബൈ ഭീകരാക്രമണ കേസിൽ ഇയാളെ ഇന്ത്യയിൽ വിചാരണ നടത്തണം എന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. 2020 മുതൽ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന്റെ അഞ്ചോളം കേസുകളിൽ ഹാഫിസ് സയീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ അടക്കമാണ് പാകിസ്താനോട് ആവശ്യമുന്നയിച്ചിട്ടുള്ളത്” എന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
8 ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തർ കോടതി ഇളവ് ചെയ്തതിലുള്ള കേന്ദ്രസർക്കാർ നിലപാടും അരിന്ദം ബാഗ്ചി വ്യക്തമാക്കി. “ഇന്ത്യക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും താൽപ്പര്യങ്ങളാണ് കേന്ദ്രസർക്കാരിനെ സംബന്ധിച്ചുള്ള പ്രധാന ആശങ്ക. നിയമവിദഗ്ധരുമായും തടവിൽ കഴിയുന്ന നാവികരുടെ കുടുംബാംഗങ്ങളുമായും സാധ്യമായ അടുത്ത നടപടികളെ കുറച്ച കേന്ദ്രസർക്കാർ ഇപ്പോൾ ചർച്ച നടത്തുകയാണ്” എന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Discussion about this post