തൃശൂർ : തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധിക്ക് ഒടുവിൽ ആശ്വാസം. തറവാടക ആറ് ഇരട്ടിയായി വർദ്ധിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം പിൻവലിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിവാദങ്ങൾ വേണ്ടെന്നും കഴിഞ്ഞ വർഷത്തെ തുക തന്നെ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിനെ തുടർന്നാണ് പ്രതിസന്ധി നീങ്ങിയത്.
തൃശ്ശൂർ പൂരം തറവാടക പ്രശ്നം വലിയ രാഷ്ട്രീയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചതോടെയാണ് ഇന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നത്. തൃശൂർപൂരം പ്രതിസന്ധിയെക്കുറിച്ച് ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ നീക്കം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനായി പ്രത്യേക യോഗം വിളിച്ചു ചേർത്തത്.
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രനും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നുവന്നിരുന്നത്. ഓൺലൈനായി വിളിച്ചു ചേർത്ത യോഗത്തിൽ കഴിഞ്ഞ വർഷം നൽകിയ തുക തന്നെ ഇക്കൊല്ലവും നൽകിയാൽ മതിയെന്ന തീരുമാനം മുഖ്യമന്ത്രി അറിയിച്ചു. തുക സംബന്ധിച്ച തർക്കത്തിൽ ഇക്കൊല്ലത്തെ പൂരം കഴിഞ്ഞ ശേഷം ചർച്ച നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post