റായ്പൂർ: ഛത്തീസ്ഗഡിൽ കൂട്ടത്തോടെ സനാതനധർമ്മം സ്വീകരിച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ. സുർഗുജ ജില്ലയിൽ ആയിരുന്നു സംഭവം. 38 കുടുംബങ്ങളിലെ 140 പേരാണ് ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയത്.
ആര്യസമാജം സ്ഥാപകനും സാമൂഹ്യപരിഷ്‌കർത്താവുമായ ദയാനന്ദ സരസ്വതിയുടെ 200ാം ജന്മവാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഒന്നിൽ വച്ചായിരുന്നു ഹിന്ദു മതം സ്വീകരിച്ചത്. പരിവർത്തന ചടങ്ങിൽ ബിജെപി നേതാക്കളും, വിവിധ ഹിന്ദു സംഘടനകളിലെ പ്രമുഖരും പങ്കെടുത്തിരുന്നു.
നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ഹിന്ദു മതം ഉപേക്ഷിച്ചവരാണ് തിരികെയെത്തിയത് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് ജുദേവ് പറഞ്ഞു. ഇത്തരക്കാരെ സ്വന്തം മതത്തിലേക്ക് കൊണ്ടുവരേണ്ടത് തങ്ങളുടെ കടമയാണ്. എല്ലാവരെയും ഗംഗാ ജലത്തിൽ കാൽ കഴുകി സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അംബികാപൂരിലും നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർ സനാതന ധർമ്മം സ്വീകരിച്ചു. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട എട്ട് കുടുംബങ്ങളാണ് ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയത്.
Discussion about this post