അഗത്തി; ലക്ഷദ്വീപിൽ ആവേശകരമായ വരവേൽപ് ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ സാദ്ധ്യതകളുളള സ്ഥലമായിരുന്നിട്ടും സ്വാതന്ത്ര്യത്തിന് ശേഷം ദീർഘകാലം ലക്ഷദ്വീപിന്റെ വികസനത്തിൽ ആരും ശ്രദ്ധ ചെലുത്തിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്വീപിന്റെ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.
കപ്പലുകളും ഷിപ്പിംഗും ജീവിതമാർഗമായിട്ടും നല്ല തുറമുഖം പോലും ഇവിടെയില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും പെട്രോളും ഡീസലും ഉൾപ്പെടെയുളള ഇന്ധനങ്ങളുടെ ലഭ്യതയിലും പോലും ഇന്നും ദ്വീപുകാർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. അതിനായി പല മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും ദ്വീപുനിവാസികൾ ആവേശത്തോടെയെത്തുന്ന കാഴ്ചയാണ് ലക്ഷദ്വീപിൽ കണ്ടത്. ലക്ഷദ്വീപിലെ അഗത്തിയിലാണ് പ്രധാനമന്ത്രി പൊതുപരിപാടിയിൽ പങ്കെടുത്തത്. രാത്രിയിൽ ദ്വീപിൽ തങ്ങിയ ശേഷം നാളെ അവിടെ നിന്ന് പ്രധാനമന്ത്രി കേരളത്തിലെത്തും.
അഗത്തിയിൽ ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ തന്റെ സർക്കാർ ഒരുക്കിയ ആധുനീക സംവിധാനങ്ങളും സേവനങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇ്ന്ന് അഗത്തിയിൽ ഒരു വിമാനത്താവളവും ഐസ് പ്ലാന്റും ഉണ്ട്. സീഫുഡ് കയറ്റുമതിയും സീ ഫുഡ് പ്രൊസസിംഗും ഉൾപ്പെടെയുളള പുതിയ സാദ്ധ്യതകളാണ് ഇതിലൂടെ തുറന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിലെ ടൂണ മത്സ്യങ്ങൾ കയറ്റുമതി ചെയ്യാനുളള തീരുമാനം ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ വരുമാനവും വർദ്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post