മുംബൈ: ഭഗവാൻ ശ്രീരാമനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എൻസിപി നേതാവും മുൻ മന്ത്രിയുമായ ജിതേന്ദ്ര അവാദ്. ശരിയായ അറിവില്ലാതെയാണ് അത്തരമൊരു പരാമർശം നടത്തിയത് എന്ന് അവാദ് പറഞ്ഞു. ശ്രീരാമനെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശത്തിൽ വിശ്വാസികളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് മാപ്പ് പറഞ്ഞ് അവാദ് രംഗത്ത് എത്തിയത്.
ശ്രീരാമനുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്നു. വ്യക്തമായി കാര്യങ്ങൾ അറിയാതെ ആയിരുന്നു തന്റെ പരാമർശം. ഇതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ മാപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. രാമൻ തന്റെ മനസ്സിലും ഉണ്ടെന്നും അവാദ് കൂട്ടിച്ചേർത്തു.
ബുധനാഴ്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ശ്രീരാമനുമായി ബന്ധപ്പെട്ട അവാദ് വിവാദ പരാമർശം നടത്തിയത്. ഇന്ത്യയെ ബിജെപി സർക്കാർ വെജിറ്റേറിയൻ രാജ്യം ആക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം സംസാരം ആരംഭിച്ചത്. ഇതിനിടെ ശ്രീരാമൻ മാസാഹാരം കഴിച്ചിരുന്നുവെന്ന് അവാദ് പറയുകയായിരുന്നു. വനവാസ കാലത്ത് എല്ലായ്‌പ്പോഴും രാമന് സസ്യാഹാരം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് രാമൻ മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. രാമൻ മിശ്ര ബുക്കായിരുന്നുവെന്നും അവാദ് പറഞ്ഞിരുന്നു. പരാമർശം വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിനെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത് എത്തി. ഇതിന് പുറമേ അവാദിനെതിരെ ബിജെപി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
Discussion about this post