കോട്ടയം: ജെസ്നയുടെ തിരോധാനത്തിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്ന് സിബിഐ. ജെസ്ന മരിച്ചതായും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. 52 പേജുള്ള റിപ്പോർട്ട് ആണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. കേരളാ പോലീസ് കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ജെസ്നയുടെ സുഹൃത്തിന്റെയും പിതാവിന്റെയും ബ്രെയിൻമാപ്പിംഗ് നടത്തിയെങ്കിലും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കീപാഡ് ഫോണാണ് ജെസ്നയുടെ കയ്യിൽ ഉണ്ടായിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഈ ഫോൺ ജെസ്ന കൊണ്ടു പോയിരുന്നില്ല.
സമീപ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും ജെസ്നക്കായി തിരച്ചിൽ നടത്തിയിരുന്നു. ലോവർ പെരിയാർ ഡാമിന്റെ പരിസരത്തും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇതിനൊന്നും പ്രയോജനമുണ്ടായില്ലെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടിസ് പുറപ്പെടുവിച്ചതായും സിബിഐ വ്യക്തമാക്കി. റിപ്പോർട്ടിൽ ജെസ്നയുടെ പിതാവിനുള്ള വിശദീകരണം കേൾക്കാൻ കോടതി നോട്ടിസ് അയച്ചു. 19ന് ഹാജരാകാനാണ് നിർദേശം.
Discussion about this post