എറണാകുളം : പീഡനക്കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ഗവൺമെന്‍റ് പ്ലീഡർ അഡ്വ. പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ചു കോടതി ഉത്തരവ്. കേസിൽ മുൻകൂർ ജാമ്യം തേടി പി ജി മനു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി സമയം അനുവദിച്ചു നൽകിയത്.
സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ കോടതി ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങുന്നതിന് കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് പി ജി മനു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതിയിൽ അദ്ദേഹം സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം തേടി പി ജി മനു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
2018ൽ മറ്റൊരു ലൈംഗിക പീഡനക്കേസിൽ ഇരയായ അവധിയാണ് നിയമസഹായം തേടി ഗവൺമെന്‍റ് പ്ലീഡർ ആയിരുന്ന പി ജി മനുവിനെ സമീപിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 9ന് കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ പി ജി മനു കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നുമാണ് യുവതി പരാതി ഉന്നയിക്കുന്നത്.
അതിജീവിതയായ യുവതി റൂറൽ എസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് അവരുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് മനുവിനെതിരെ കേസെടുത്തിരുന്നത്. വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ യുവതി തെളിവായി പൊലീസിന് കൈമാറിയിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ സ്ഥാനം പി ജി മനു രാജിവച്ചിരുന്നു.
Discussion about this post