തൃശ്ശൂര്‍ : ആവശ്യമായ രേഖകളോ അനുമതിയോ ഇല്ലാതെ കടലിൽ സഞ്ചാരം നടത്തിയ ഹൗസ് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. തൃശ്ശൂർ എങ്ങണ്ടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്രൂയിസ് ബോട്ടാണ് പിടികൂടിയത്. പിഴ ഈടാക്കിയ ശേഷം പിന്നീട് ബോട്ട് ഉടമസ്ഥന് വിട്ടു നൽകി.
അഴീക്കോട് നിന്ന് ഇന്ന് രാവിലെയാണ് ഈ ഹൗസ് ബോട്ട് കടലിൽ ഉല്ലാസയാത്രയ്ക്കായി പുറപ്പെട്ടിരുന്നത്.
പോർട്ട് ഓഫീസിന്റെ അനുമതിയില്ലാതെ കടലിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും വിധം സഞ്ചരിച്ചുവെന്നാണ് പിടികൂടിയ ബോട്ടിനെതിരെ മറൈൻ എൻഫോഴ്സ്മെന്റ് ചുമത്തിയിരിക്കുന്ന കുറ്റം.
രണ്ടുനിലകളായി നിർമ്മിച്ചിട്ടുള്ള ഉല്ലാസ നൗകയാണിത്. എന്നാൽ കടലിൽ യാത്ര നടത്താനുള്ള അനുമതിയോ രേഖകളോ ഈ ഹൗസ് ബോട്ടിന് ഇല്ല.
ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റിന്റെ പട്രോളിംഗ് സംഘമാണ് കടലിൽ സഞ്ചാരം നടത്തുകയായിരുന്ന ഈ ഹൗസ് ബോട്ട് കണ്ടെത്തിയത്. സംശയകരമായി തോന്നിയതോടെ സംഘം ഹൗസ് ബോട്ട് തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കടലിലെ സഞ്ചാരത്തിന് വേണ്ട അനുമതിയോ രേഖകളോ ഇല്ലെന്ന് മനസ്സിലായത്.
Discussion about this post