‘മോദി കോമാളി’, ‘മാലിദ്വീപിനോട് മത്സരിക്കുക എന്നുള്ളത് വ്യാമോഹമാണ്’ ; പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം വിവാദ പരാമർശങ്ങളുമായി മാലിദ്വീപ് നേതാക്കൾ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ആഗോള ടൂറിസം ഭൂപടത്തിൽ വലിയ ശ്രദ്ധയാണ് ലക്ഷദ്വീപ് നേടുന്നത്. പ്രധാനമന്ത്രി ലക്ഷദ്വീപിൽ വിശ്രമിക്കുന്നതിന്റെയും സ്നോർക്കലിംഗ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വരെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ലക്ഷദീപ് മായി ബന്ധപ്പെട്ട വലിയ ടൂറിസം പദ്ധതികളാണ് പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത്. എന്നാൽ ലക്ഷദ്വീപ് ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയതോടെ മാലിദ്വീപിൽ വലിയ അസ്വാരസ്യം ആരംഭിച്ചു കഴിഞ്ഞു.
മാലിദ്വീപിലെ ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപഹസിക്കുന്ന പരാമർശവും ഇതിന്റെ ഏറ്റവും വലിയ സൂചനയാണ്. മാലിദ്വീപിലെ യുവ ശാക്തീകരണ ഉപമന്ത്രി മറിയം ഷിയുന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോമാളി എന്ന് വിളിച്ച് അപഹസിച്ചു. “വെറും കോമാളിയും ഇസ്രായേലിന്റെ പാവയുമായ നരേന്ദ്ര ലൈഫ് ജാക്കറ്റ് ഇട്ട് ഡൈവിംഗ് നടത്തുകയാണ് ” എന്നായിരുന്നു മറിയം ഷിയുന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ വലിയ വിമർശനങ്ങൾ ഉയർന്നതോടെ വൈകാതെ തന്നെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
മാലിദ്വീപിലെ മറ്റൊരു മന്ത്രി സാഹിദ് റമീസ് കടുത്ത ഇന്ത്യാ വിരുദ്ധ പരാമർശം ആണ് നടത്തിയത്. ലക്ഷദ്വീപിലെ ടൂറിസം വർദ്ധിപ്പിച്ച് മാലിദ്വീപിനോട് ഏറ്റുമുട്ടാം എന്നുള്ളത് നരേന്ദ്രമോദിയുടെ വ്യാമോഹം ആണെന്ന് സാഹിദ് റമീസ് അഭിപ്രായപ്പെട്ടു. ‘നരേന്ദ്രമോദി നടത്തുന്ന നീക്കം കൊള്ളാം. പക്ഷേ ലക്ഷദ്വീപിന് ഒരിക്കലും മാലിദ്വീപിനോട് ഏറ്റുമുട്ടാൻ കഴിയില്ല. മാലിദ്വീപ് വാഗ്ദാനം ചെയ്യുന്ന വൃത്തി ഒരിക്കലും അവർക്ക് നൽകാൻ കഴിയില്ല. അവിടെ മുറികളിൽ പോലും നാറ്റം മാത്രമായിരിക്കും ഉണ്ടായിരിക്കുക” എന്നും ആണ് സാഹിദ് റമീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്.
Discussion about this post