മാലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം മാലിദ്വീപിലെ ചില യുവ നേതാക്കൾ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരായി നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വലിയ സംഘർഷമാണ് സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിമർശനങ്ങൾ മാലിദ്വീപിലെ ഈ നേതാക്കൾക്കെതിരെ ഉയർന്നുവന്നു. ഇപ്പോഴിതാ മാലിദ്വീപിന്റെ പഴയ പ്രസിഡന്റ് തന്നെ ഈ യുവ നേതാക്കൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
മാലിദ്വീപിലെ മന്ത്രിമാരായ മറിയം ഷിയുനയും സാഹിദ് റമീസുമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുകൊണ്ടും ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തിയും വിവാദങ്ങൾ സൃഷ്ടിച്ചത്. ഇവരുടെ ഈ വിവാദ പരാമർശങ്ങൾ ഭയം ജനിപ്പിക്കുന്നു എന്നാണ് മാലിദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നത്. മന്ത്രിമാരുടെ ഈ പരാമർശങ്ങൾ മാലിദ്വീപിന്റെ ഔദ്യോഗിക അഭിപ്രായം അല്ല എന്ന് എത്രയും പെട്ടെന്ന് തന്നെ രാജ്യം വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാലിദ്വീപിന്റെ സുരക്ഷയുടെയും സമൃദ്ധിയുടെയും “പ്രധാന സഖ്യകക്ഷി”യാണ് ഇന്ത്യയെന്ന് മുൻ പ്രസിഡണ്ട് മുഹമ്മദ് നഷീദ് വ്യക്തമാക്കി. ഇതിനെതിരെ ഈ യുവ മന്ത്രിമാർ നടത്തിയ മോശം പരാമർശങ്ങൾ ശരിക്കും ഭയാനകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിനോടും അദ്ദേഹത്തിന്റെ സർക്കാരിനോടും ഈ അഭിപ്രായങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കാനും ഈ അഭിപ്രായങ്ങൾ സർക്കാർ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പുനൽകാനും മുഹമ്മദ് നഷീദ് അഭ്യർത്ഥിച്ചു.
Discussion about this post