എറണാകുളം : കേരളത്തിൽ വച്ച് അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ബംഗാൾ സ്വദേശിയായ അശോകിന് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. നേരെ ഓടിയെത്തി പോലീസ് സ്റ്റേഷനിലേക്ക്. സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. സ്വന്തം നാട്ടുകാരെയോ കൂട്ടുകാരെയോ വിവരം അറിയിക്കാൻ ഭയമായതിനാൽ പരിചയമുള്ള രണ്ട് മലയാളികളെയും കൂട്ടിയായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
തിങ്കളാഴ്ച നടന്ന കേരള സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ബംഗാൾ സ്വദേശിയായ അശോകിനെ തേടിയെത്തിയത്. പെരിന്തൽമണ്ണയിൽ മെഷീൻ ഉപയോഗിച്ച് പുല്ലു വെട്ടുന്ന ജോലി ചെയ്തുവരുന്ന ആളാണ് അശോക്. ഇടയ്ക്കിടെ ലോട്ടറി എടുക്കുന്ന ശീലം ഉണ്ടായിരുന്ന അശോക് പുലാമന്തോളിലെ ഏജൻസിയിൽ നിന്നും കഴിഞ്ഞ ദിവസം എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ അശോക് മലയാളികളായ രണ്ടു പരിചയക്കാരെയും കൂട്ടി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് എത്തി. മലയാളം കാര്യമായി അറിയാത്തതിനാലാണ് പോലീസിനോട് സംസാരിക്കാനായി രണ്ടു പരിചയക്കാരെ കൂടെ കൂട്ടിയത്. സ്റ്റേഷനിൽ എത്തി സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ പോലീസ് ഉദ്യോഗസ്ഥർ ഇയാളെയും കൂട്ടി ബാങ്കിലേക്ക് പോയി ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ചു. ടിക്കറ്റ് ബാങ്കിൽ കൊടുത്ത ഉടൻ തന്നെ അശോക് നാട്ടിലേക്ക് വണ്ടി കയറുകയും ചെയ്തു.
Discussion about this post