തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബജറ്റ് അവതരണം അടുത്ത മാസം അഞ്ചിന്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക. ഇതിന്റെ ഭാഗമായുള്ള നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതൽ ആരംഭിക്കും.
ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച നടക്കും. പിന്നീട് ഫെബ്രുവരി 1 ന് വീണ്ടും സമ്മേളനം ആരംഭിക്കും. ബജറ്റിനോട് അനുബന്ധിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. അഞ്ചിന് ബജറ്റ് അവതരണം. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കുമെന്ന് നിയമസഭാ സെക്രട്ടേറി വ്യക്തമാക്കി. മാർച്ച് 27ന് സമ്മേളനം അവസാനിക്കും.
ഈ വർഷത്തെ ആദ്യ സമ്മേളനമാണ് 25 ഓടെ ആരംഭിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനും വാക്‌പോരിനും ഇക്കുറി സഭ സാക്ഷിയാകുമെന്നാണ് കരുതുന്നത്. അടുത്തിടെ പര്യവസാനിച്ച നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. ഇത് ഉയർത്തികാട്ടി പ്രതിപക്ഷം സർക്കാരിനെ രൂക്ഷമായി വിമർശിക്കും. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും പ്രധാന ചർച്ചാ വിഷയമാകും.
Discussion about this post