ഡെറാഡൂൺ : ജനങ്ങളുടെ ഭക്തിയും ആത്മീയതയും വിശ്വാസവും മുതലെടുത്ത്, അവരെ കബളിപ്പിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന വ്യാജ സന്യാസിമാർക്കെതിരെ കടുത്ത നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗുരുപൂർണിമയോട് അനുബന്ധിച്ച് ഉത്തരാഖണ്ഡ് സർക്കാർ സ്വീകരിച്ച നടപടിയിൽ 30ലേറെ വ്യാജ സന്യാസിമാർ ആണ് അറസ്റ്റിലായത്. ഇവരിൽ ഒരാൾ ബംഗ്ലാദേശിയും പത്തോളം പേർ അന്യമതത്തിൽ പെട്ടവരും ആണ്.
വ്യാജ സന്യാസിമാർക്കെതിരായ ഓപ്പറേഷൻ കലനേമി ഉത്തരാഖണ്ഡിൽ പുരോഗമിക്കുകയാണ്. ഇതിനകം തന്നെ ഡെറാഡൂണിൽ നിന്നും ഹരിദ്വാറിൽ നിന്നുമായി 30ലധികം പേർ അറസ്റ്റിലായി. വ്യാഴാഴ്ച ഗുരുപൂർണിമ ദിനത്തിൽ ആണ് ഉത്തരാഖണ്ഡിൽ ഓപ്പറേഷൻ കലനേമിക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടത്. അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി ഓപ്പറേഷൻ കലനേമിയെ സ്വാഗതം ചെയ്തു.
വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സാധുക്കളുടെയും സന്യാസിമാരുടെയും വേഷത്തിൽ ചുറ്റിത്തിരിയുന്ന പ്രതികളെ തിരിച്ചറിഞ്ഞു നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ആത്മീയ സംഘടനകളും ആയി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളോ, ജ്യോതിഷ പരമായ പഠനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളോ, ഹൈന്ദവ വിഷയങ്ങളിലോ വേദങ്ങളിലോ ഉള്ള ജ്ഞാനം ഇല്ലായ്മയോ പരിശോധിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. സഹസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സന്യാസി വേഷത്തിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരനായ റുക്‌ൻ രകം എന്ന ഷാ ആലം (26) അറസ്റ്റിലായതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.








