ന്യൂഡൽഹി : മാലിദ്വീപ് വിവാദത്തെ തുടർന്ന് ലക്ഷദ്വീപിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 70 യാത്രക്കാരെ മാത്രം ഉൾക്കൊള്ളുന്ന ഒരേയൊരു വിമാന സർവീസ് മാത്രമാണ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തിവന്നിരുന്നത്. അലൈൻസ് എയറിന്റെ ഈ വിമാന സർവീസിന് മാർച്ച് വരെയുള്ള എല്ലാ ടിക്കറ്റുകളും ജനുവരി ആദ്യമേ വിറ്റു തീർന്നു.
ഇപ്പോഴിതാ ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അലയൻസ് എയർ. യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് അധിക വിമാന സർവീസുകൾ ആരംഭിക്കുകയാണെന്ന് അലയൻസ് എയർ വ്യക്തമാക്കി. ഞായർ, ബുധൻ ദിവസങ്ങളിൽ ആയിരിക്കും ഈ അധിക വിമാന സർവീസുകൾ ഉണ്ടായിരിക്കുക എന്നും കമ്പനി വ്യക്തമാക്കി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലക്ഷദ്വീപിലെ അഗത്തി ദ്വീപിലേക്ക് ആണ് അലയൻസ് എയർ വിമാന സർവീസ് നടത്തുന്നത്. നിലവിൽ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന ഏക വ്യോമയാന കമ്പനിയാണ് അലയൻസ് എയർ. നേരിട്ടും വിവിധ ട്രാവൽ പോർട്ടലുകൾ വഴിയും നിരവധി പേരാണ് ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കായി വിമാന ടിക്കറ്റ് അന്വേഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പ്രധാനമന്ത്രിയും നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് ലക്ഷദ്വീപ് ടൂറിസത്തിൽ വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്.
അധികം വൈകാതെ തന്നെ ലക്ഷദ്വീപിലേക്ക് തങ്ങളും സർവീസ് ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് കമ്പനി നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനുശേഷം ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കായി നിരവധി പേരാണ് വിവിധ ഓൺലൈൻ ട്രാവൽ പോർട്ടലുകളെ ഇപ്പോൾ സമീപിക്കുന്നത്. ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് 3400% വർദ്ധനവ് ഉണ്ടായതായി പ്രശസ്ത ട്രാവൽ പോർട്ടൽ ആയ മേക്ക് മൈ ട്രിപ്പ് വ്യക്തമാക്കിയിരുന്നു. കൂടുതൽ വിമാന സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ലക്ഷദ്വീപ് ടൂറിസത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post