തായ്പേയ് : ഭൂട്ടാൻ തിരഞ്ഞെടുപ്പിന് പിന്നാലെ തായ്‌വാൻ തിരഞ്ഞെടുപ്പിലും ചൈനയ്ക്ക് കനത്ത തിരിച്ചടി. തായ്‌വാനിലെ ചൈനീസ് വിരുദ്ധ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി മൂന്നാം തവണയും തായ്‌വാനിൽ അധികാരത്തിൽ എത്തി. ഡിപിപി നേതാവായ ലായ് ചിംഗ് തെ തായ്‌വാന്റെ പ്രസിഡന്റ് ആകും. കടുത്ത ചൈനാ വിരുദ്ധനും തായ്‌വാന്റെ സ്വയം ഭരണാധികാരത്തിനായി നിലകൊള്ളുന്ന നേതാവുമാണ് ലായ് ചിംഗ് തെ.
ചൈന വിരുദ്ധതകൊണ്ട് ശ്രദ്ധേയയായ തായ്‌വാനിലെ ആദ്യത്തെ വനിതാ നേതാവായ സായ് ഇംഗ്-വെന്റെ പിൻഗാമിയായാണ് ലായ് ചിംഗ് തെ അധികാരമേൽക്കുന്നത്. 2016ലും 2020ലും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ സായ് ഇംഗ്-വെൻ ആയിരുന്നു പ്രസിഡന്റ് ആയത്. എന്നാൽ തുടർച്ചയായി രണ്ടു തവണ അധികാരത്തിൽ ഇരുന്നതിനാൽ ഇനി ഒരു കാലാവധിക്ക് ശേഷം മാത്രമേ സായ് ഇംഗ്-വെനിന് വീണ്ടും തായ്‌വാനിലെ പ്രസിഡന്റ് ആകാൻ സാധിക്കുകയുള്ളൂ. ഇക്കാരണത്താലാണ് ഡിപിപിയുടെ മറ്റൊരു പ്രമുഖ നേതാവായ ലായ് ചിംഗ് തെ പുതിയ പ്രസിഡണ്ടായി അധികാരത്തിലെത്തുന്നത്.
64കാരനായ ലായ് ചിംഗ് തെ ഡോക്ടറായി ജോലി ചെയ്തിരുന്ന കാലത്ത് ആണ് തായ്‌വാനിലെ പൊതുരംഗത്തേക്ക് എത്തുന്നത്. തെക്കൻ നഗരമായ ടൈനാൻ മേയറായി അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി, ചൈന ലായിയെ അപകടകരമായ വിഘടനവാദിയാണെന്ന് ആവർത്തിച്ച് അധിക്ഷേപിച്ചിരുന്നു. തായ്‌വാൻ കടലിടുക്കിലുടനീളം സമാധാനം സംരക്ഷിക്കുന്നതിനും ദ്വീപിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് വിജയത്തിനുശേഷം ലായ് ചിംഗ് തെ വ്യക്തമാക്കി.
Discussion about this post