ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞും ശൈത്യവും തുടരുകയാണ്. പല പ്രദേശങ്ങളിലും പകൽ സമയത്ത് പോലും മൂടൽമഞ്ഞ് മൂലം ഗതാഗത തടസ്സങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. മൂടൽമഞ്ഞിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം ഉണ്ടായി.
അപകടത്തിൽ രണ്ടുപേർ മരണപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരീക്ഷയ്ക്കായി അൽവാറിലേക്ക് പോവുകയായിരുന്ന രണ്ട് സഹോദരങ്ങൾ ആണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മൂടൽമഞ്ഞ് മൂലം അപകടത്തിൽ പെടുകയായിരുന്നു. വഴിയരികിലായി പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.
കനത്ത മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ വഴിയരികിലായി വാഹനങ്ങൾ പാർക്ക് ചെയ്യുകയോ തട്ടുകടകളും മറ്റു സ്റ്റാളുകളും സ്ഥാപിക്കുകയോ ചെയ്യരുതെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ വഴിയരികിൽ സ്ഥാപിച്ചിരുന്ന നിരവധി തട്ടുകടകൾ പോലീസ് നീക്കം ചെയ്തിരുന്നു. എന്നാൽ പ്രദേശവാസികളായ ചിലർ തന്നെ വീണ്ടും വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെറിയ സ്റ്റാളുകൾ സ്ഥാപിച്ച് ആഹാരവസ്തുക്കൾ അടക്കം വിൽപ്പന നടത്തുകയും ചെയ്യുന്നത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Discussion about this post