ബംഗളൂരു : കർണാടകയിലെ കലബുർഗിയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചതായി പരാതി. ഇതോടൊപ്പം പ്രിൻസിപ്പലിന്റെ വസതിയിൽ പൂന്തോട്ടം നിർമ്മിക്കാനും സ്കൂളിലെ വിദ്യാർഥികളെ ഉപയോഗിച്ചതായി ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഈ സ്കൂളിലെ പ്രിൻസിപ്പൽ ഇത്തരത്തിൽ കുട്ടികളെ കൊണ്ട് വിവിധ ജോലികൾ ചെയ്യിക്കുന്നതായാണ് പരാതിയിൽ സൂചിപ്പിക്കുന്നത്.
കർണാടക സർക്കാരിലെ ന്യൂനപക്ഷ ഡയറക്ടറേറ്റിനു കീഴിൽ ആരംഭിച്ചിട്ടുള്ള മൗലാന ആസാദ് മോഡൽ സ്കൂളുകളിൽ ഒന്നിലാണ് ഈ വിവാദ സംഭവം നടന്നത്. സ്കൂളിലെ വിദ്യാർഥികളിൽ ഒരാളുടെ പിതാവായ സമീർ എന്ന വ്യക്തിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും വേണമെന്ന് കുട്ടിയുടെ പിതാവ് പോലീസിനോടും കർണാടക സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂളിൽ ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതിനാൽ ആണ് കുട്ടികളെക്കൊണ്ട് ജോലികൾ ചെയ്യിച്ചത് എന്നാണ് സംഭവത്തിൽ പ്രിൻസിപ്പാളിന്റെ വാദമെന്നാണ് കുട്ടികളുടെ രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post