തിരക്കുകളെല്ലാം മാറ്റിവച്ച് കുറച്ച് സമയം സമാധാനത്തോടെ മൂടിപ്പുതച്ച് ഉറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. ഉറക്കം ഒരു ഹോബിയാക്കിയവർ വരെ നമുക്കിടയിലുണ്ട്. അടുത്ത് ഒരു ബോംബ് പൊട്ടിയാൽ പോലും ഉറക്കത്തിന് ഭംഗം വരുത്താതെ ഉറങ്ങുന്നവരാണിവർ. എന്നാൽ കളിയാക്കലുകളെല്ലാം മാറ്റിവച്ച് നോക്കിയാൽ ഏറ്റവും ഭാഗ്യം ചെയ്തവരാണിവർ. ജീവിതത്തിൽ ഭക്ഷണവും വസ്ത്രവും എല്ലാം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിശ്രമവും. സമാധാനത്തോടെ അത് പൂർത്തീകരിക്കാൻ സാധിക്കുന്നവരെ ഭാഗ്യവാൻമാർ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.
ഇത് ഓർമ്മപ്പെടുത്താനായി വളരെ വിചിത്രമായ ഒരു മത്സരം നടന്നു. ഇവിടെ ഒന്നുമല്ല, അങ്ങ് ദൂരെ സൗത്ത് കൊറിയയിലെ സിയോളിലാണ് നടന്നത്. നൂറുകണക്കിന് ആളുകളാണ് കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ഈ മത്സരത്തിന് അണിനിരന്നത്. മത്സരമെന്താണന്നല്ലേ..
ഉറക്കമത്സരം. സ്ലീപ്പ് വെയർ ഒക്കെ ധരിച്ച് ആളുകൾ ഹാൻ റിവർ പാർക്കിൽ ഒന്നരമണിക്കൂറാണ് സുഖമായി ഉറങ്ങിയത്. കൃത്യമായ ഇടവേളകളും വിശ്രമവും എടുക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണത്രെ ഈ ഉറക്കമത്സരം സംഘടിപ്പിച്ചത്. ഒറിജിനാലിറ്റിക്ക് വേണ്ടി കൊതുകുകളുടെ മൂളൽ, ആളുകൾ പിറുപിറുക്കുന്നതിന്റെ ശബ്ദം തുടങ്ങി നമ്മൾ പലപ്പോഴും വിശ്രമിക്കുന്നതിന്റെ ഇടയിൽ കേൾക്കാറുള്ള പല ശബ്ദങ്ങളും ഉപയോഗിക്കുകയും ചെയ്തു.
ഉറക്കമത്സരത്തിലെ മത്സരാർത്ഥികളുടെ ഹൃദയമിടിപ്പിന്റെ അളവുകളും മത്സരത്തിനിടെ എടുത്തു. ഉറക്കത്തിന് മുമ്പും ഉറക്കത്തിന്റെ സമയത്തും ഹൃദയമിടിപ്പ് തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അനുഭവപ്പെട്ട ആളെയാണ് വിജയിയായി പ്രഖ്യാപിക്കുക. കാരണം അത് മികച്ച ഉറക്കത്തിന്റെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത്.
ഇവർ ഈ മത്സരം നടത്താനും വ്യക്തമായ കാരണമുണ്ട്. സൗത്ത് കൊറിയക്കാർ പൊതുവെ ഉറക്കം ഇല്ലാത്തവരാണെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ സംഘടനകൾ നിഷ്‌കർശിച്ചിരിക്കുന്ന എട്ടര മണിക്കൂർ ഉറക്കം തീരെ ഇല്ലാത്തവരാണിവർ. ഏതാണ്ട് ഏഴ് മണിക്കൂറും 41 മിനിറ്റുമാണ് സൗത്ത് കൊറിയക്കാരുടെ ശരാശരി ഉറക്കസമയം. സ്വന്തം രാജ്യക്കാരെ ഇത് ഓർമ്മപ്പെടുത്താനും കൂടിയാണീ മത്സരമെന്ന് ചുരുക്കം.
Discussion about this post