തൃശൂർ: തൃശൂരിലെ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ച് നടൻ സുരേഷ് ഗോപിയും കുടുംബവും. ഭാര്യയ്ക്കും മക്കളായ ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവർക്കും ഒപ്പമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. കഴിഞ്ഞ തവണ പെരുന്നാളിനെത്തിയപ്പോൾ സ്വർണ്ണക്കിരീടം സമർപ്പിക്കാമെന്ന് അദ്ദേഹം നേർന്നിരുന്നു.
ബിജെപി തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം പള്ളിയിൽ എത്തിയിരുന്നു. ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സുരേഷ് ഗോപിയും മകളും ചേർന്നാണ് മാതാവിന്റെ തിരു രൂപത്തിൽ കിരീടം അണിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി, സംഗീത് ചടങ്ങുകൾ നടന്നിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വരാഹം സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നതിനാൽ മകളുടെ സംഗീത് പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. വീഡിയോ കോളിലൂടെ പരിപാടി കാണുന്ന താരത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവാഹത്തിന് പങ്കെടുത്ത് വധൂവരന്മാർക്ക് അനുഗ്രഹം നൽകും.
Discussion about this post