ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർക്ക് കൂട്ടത്തോടെ നോട്ടീസ് അയച്ച് നേതൃത്വം. പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി 150 പ്രാദേശിക നേതാക്കൾക്കാണ് അച്ചടക്ക സമിതിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നോട്ടീസിലെ നിർദ്ദേശം. 2023 നവംബറിൽ ആയിരുന്നു മദ്ധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ പാർട്ടി വൻ പരാജയം നേരിടുകയും ഇതേ തുടർന്ന് അധികാരം നഷ്ടമാകുകയും ചെയ്തിരുന്നു. ഇത് പ്രവർത്തകരുടെ പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക നേതാക്കൾക്ക് നോട്ടീസ് നൽകിയത്. 230 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 66 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്.
തിരഞ്ഞെടുപ്പിൽ മുഴുവൻ നിയമസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എന്നാൽ 164 പേർ തോറ്റു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രാദേശിക നേതാക്കൾ വീഴ്ചവരുത്തിയത് കൊണ്ടാണ് തോറ്റത് എന്നായിരുന്നു ഇവരുടെ ആരോപണം. ഇത് ശരിയാണെന്ന് നേതൃത്വത്തിന് വ്യക്തമായി. ഇതോടെയായിരുന്നു നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post