ചെന്നൈ:അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണയജ്ഞം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അതിനോടനുബന്ധിച്ച് ആദികേശവ പെരുമാള്‍ ക്ഷേത്രത്തിന്റെ ശുചീകരണത്തിന് പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
മുസ്ലീങ്ങൾ ഭജനകള്‍ പാടാറുണ്ട്. കൊച്ചുകുട്ടികള്‍ ശ്രീരാമ ചിത്രങ്ങള്‍ വരക്കുകയും ഭജനകള്‍ ആലപിക്കാറുമുണ്ട്. ഇങ്ങനെ മതവ്യത്യാസമില്ലാതെ എല്ലാവരും ഒരുമിക്കണം എന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. അങ്ങനെയൊരു ചരിത്ര നിമിഷമാണ് അയോദ്ധ്യുടെ പ്രതിഷ്ഠയിലൂടെ നിറവേറാന്‍ പോവുന്നത് എന്ന് ഖുശ്ബു പറഞ്ഞു. ആരാധനാലയങ്ങളില്‍ ശുചീകരണ യജ്ഞത്തിലൂടെ സ്വച്ഛത അഭിയാൻ ക്യാമ്പയിന് ഒരു പുതിയ തുടക്കമിടുകയായിരുന്നു എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തമിഴ്നാട് ഗവര്‍ണര്‍ ആര്‍. എന്‍. രവി തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തിരുന്നു. അയോദ്ധ്യയിലെ ശ്രീരാമന്റെ വരവ് രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ് . ക്ഷേത്രങ്ങള്‍ വൃത്തിയായി സുക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post