ജനീവ : ജനുവരി 22 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ നാലാമത് യൂണിവേഴ്‌സൽ ആനുകാലിക അവലോകന (യുപിആർ) വർക്കിംഗ് ഗ്രൂപ്പ് സെഷനിൽ ചൈനയെ നിർത്തിപ്പോരിച്ച് ലോക രാജ്യങ്ങൾ. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ഉയിഗർ മുസ്ലീങ്ങൾ നേരിടുന്നതും ടിബറ്റിൽ ചൈന നടത്തുന്നതുമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് കടുത്ത ഭാഷയിലുള്ള വിമർശനം ലോക രാജ്യങ്ങൾക്കിടയിൽ നിന്നും ചൈന നേരിടുന്നത്
ഈ അവലോകന സമ്മേളനം ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങൾക്ക് ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് അവരെ ഉത്തരവാദിയാക്കാനുള്ള ഒരു സവിശേഷ അവസരമായാണ് കണക്കാക്കുന്നത്
യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഒരു പിയർ-റിവ്യൂ പ്രക്രിയയാണ് യൂണിവേഴ്സൽ ആനുകാലിക അവലോകനം അഥവാ യുപിആർ. ഇതിലൂടെ യുഎൻ അംഗരാജ്യങ്ങൾ പരസ്പരം മനുഷ്യാവകാശ രേഖകൾ വിലയിരുത്തുകയും മനുഷ്യാവകാശ ബാധ്യതകളും പ്രതിബദ്ധതകളും നിറവേറ്റുന്നതിന് പരസ്പരം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു
ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കാഴ്ചയായ യുഎൻ ‘സിൻജിയാങ് റിപ്പോർട്ട്’ 2022-ൽ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ യുപിആർ സെഷൻ കൂടിയാണിത്, ഉയ്ഗറുകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ബെയ്ജിംഗിന്റെ നടപടികൾ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക്’ തുല്യമാണെന്നും കടുത്ത നടപടികൾ കൈക്കൊള്ളണമെന്നും അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.
2022 സെപ്തംബറിൽ മനുഷ്യാവകാശ കൗൺസിലിൽ സിൻജിയാങ്ങിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം നേരിയ മാർജിനിൽ പരാജയപെട്ടതിനു ശേഷം , ചൈനയുടെ കുറ്റകൃത്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാനും വെല്ലുവിളിക്കാനും അതിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധന നടത്താനും കഴിയുന്ന ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് യുപിആർ
2029 ൽ അടുത്ത യു പി ആർ പ്രസിദ്ധീകരിക്കുന്ന കാലയളവിനുള്ളിൽ ഇപ്പോൾ നടത്തിയിരിക്കുന്ന പരാമർശങ്ങളിലും ശുപാർശകളിലും ചൈനീസ് സർക്കാർ വേണ്ട നടപടി കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post