റോം: വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയ്ക്ക് രക്ഷയായി ഡോക്ടർ. ഇറ്റാലിയൻ വിമാനത്തിൽ വച്ചാണ് സംഭവം. ആപ്പിൾ വാച്ചിന്റെ സഹായത്തോടെയാണ് ഡോക്ടർ യുവതിയുടെ ജീവൻ രക്ഷിച്ചത്. സ്മാർട് വാച്ചിലെ പ്രത്യേക ഫീച്ചർ വഴി യുവതിയുടെ ആരോഗ്യ പ്രശ്‌നം എന്താണെന്ന് ഡോക്ടർക്ക് മനസിലാക്കാൻ സാധിച്ചു.
ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താൻ ഡോക്ടർ റാഷിദ് റിയാസ് ശ്രമിച്ചു. എന്നാൽ വിമാനത്തിൽ ലഭ്യമായ ഉപകരണം ഉപയോഗിച്ച് അത് കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് ഡോക്ടർ ആരുടെയെങ്കിലും കൈവശം ആപ്പിൾ വാച്ച് ഉണ്ടോ എന്ന് അന്വേഷിച്ചത്. യുവതിയുടെ ശരീരത്തിൽ ആവശ്യമായ ഓക്‌സിജൻ ഇല്ലെന്ന് സ്മാർട്ട് ഫോൺ വഴി മനസിലാക്കാൻ സാധിച്ചു. വാച്ചിലെ ബ്ലഡ് ഓക്‌സിജൻ ആപ്പ് ഉപയോഗിച്ചാണ് ഡോക്ടർ ഇക്കാര്യം മനസിലാക്കിയത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഓക്‌സിജൻ സിലിണ്ടർ ഉപയോഗിച്ച് ഡോക്ടർ യുവതിയെ ചികിത്സിക്കുകയായിരുന്നു.
വിമാനയാത്രയിലുടനീളം യുവതിയുടെ ഓക്‌സിജൻ നില മനസിലാക്കാൻ ഡോക്ടർ ആപ്പിൾ വാച്ച് ഉപയോഗിച്ചു. വിമാനം ലാൻഡ് ചെയ്ത ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post