മാലി : മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് മാലിദ്വീപിലെ രണ്ട് പ്രധാന പ്രതിപക്ഷ കക്ഷികൾ ഐക്യമുന്നണി രൂപീകരിച്ചു. ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ മുയിസുവിന്റെ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷ കക്ഷികളുടെ ഐക്യമുന്നണി രൂപീകരണം. തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് ഇന്ത്യ എന്നും മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഇരു പാർട്ടികളും കൂടിച്ചേർന്ന് ഐക്യമുന്നണി രൂപീകരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.
മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികളായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി, ഡെമോക്രാറ്റ്സ് ഇനി പാർട്ടികളാണ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒന്നിക്കാൻ തീരുമാനിച്ചത്. മുഹമ്മദ് മുയിസു മാലിദ്വീപിൽ അധികാരത്തിലേറിയ ശേഷം ഇന്ത്യയുമായുള്ള ബന്ധം വളരെ വലിയ രീതിയിൽ മോശമായി ഇരിക്കുകയാണ്. സാധാരണഗതിയിൽ ഒരു മാലിദ്വീപ് പ്രസിഡണ്ട് അധികാരത്തിലേറിയാൽ ആദ്യം ഇന്ത്യ സന്ദർശിക്കുകയാണ് ചെയ്യാറ്. എന്നാൽ മുഹമ്മദ് മുയിസു ആദ്യം ചൈന സന്ദർശിച്ചുകൊണ്ട് തന്റെ ഇന്ത്യാ വിരുദ്ധ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി ശത്രുത ഉണ്ടാക്കുന്നത് തങ്ങളുടെ രാജ്യത്തിന് വലിയ ദോഷം ചെയ്യും എന്നാണ് പ്രതിപക്ഷ പാർട്ടികൾ കരുതുന്നത്. ഇന്ത്യ പിണങ്ങുന്നത് മാലിദ്വീപിന്റെ വികസനത്തിന് അത്യന്തം ഹാനികരമാകും എന്ന് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫയാസ് ഇസ്മായിൽ, ഡെമോക്രാറ്റ്സ് പാർട്ടി പ്രസിഡന്റ് ഹസ്സൻ ലത്തീഫ്, എംപി അലി അസീം എന്നിവർ ചേർന്ന് സംയുക്ത വാർത്താസമ്മേളനം വിളിച്ചാണ് മുഹമ്മദ് മുയിസുവിനെതിരെ ഇരു പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കാനായി ഐക്യമുന്നണി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.
Discussion about this post