കോയമ്പത്തൂര്‍:കോയമ്പത്തൂര്‍ കാര്‍ബോംബ് സ്ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ മുഹമ്മദ് അസറുദ്ദീന്‍ എന്ന അസര്‍, മുഹമ്മദ് ഇദ്രിസ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), സ്‌ഫോടക വസ്തു നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ കേസില്‍ 13 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2022 ഒക്ടോബര്‍ 23ന് കോട്ടൈമേട്ടിലെ കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ 4.30 നാണ് പ്രദേശവാസികളെ ഞെട്ടിച്ച് സ്ഫോടനം നടന്നത്. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മുഖ്യ പ്രതി 25 കാരനായ ജമീസ മുബിന്‍് കൊല്ലപ്പെട്ടുകയും ചെയ്തു. അപകടമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മരിച്ച ആളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം പൗഡര്‍, കരി, സള്‍ഫര്‍ തുടങ്ങിയ തീവ്രത കുറഞ്ഞ സ്ഫോടനത്തിന് ഉപയോഗിച്ചിരുന്ന നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്ന രാസവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.
പിന്നീടുള്ള അന്വേഷണത്തില്‍ പ്രതികള്‍ കോയമ്പത്തൂര്‍ നഗരത്തില്‍ നിരവധി ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ സ്വയം നിര്‍മ്മിച്ച കുറ്റസമ്മത വീഡിയോ പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു. അതില്‍ ‘കാഫിറുകളോട്’ (അവിശ്വാസികള്‍) പ്രതികാരം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണമെന്ന് പറയുന്നു.
Discussion about this post