ചെന്നൈ: സംഘി എന്നത് ഒരു മോശം വാക്കാണെന്ന് മകൾ ഐശ്വര്യ പറഞ്ഞിട്ടില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞിട്ടില്ല. ആത്മീയ വിഷയങ്ങളിൽ താൽപര്യമുള്ള പിതാവിനെ അങ്ങനെ മുദ്ര കുത്തുന്നതിലെ അനൗചിത്യമാണ് ഐശ്വര്യ അവിടെ പറഞ്ഞതെന്നും രജിനി വ്യക്തമാക്കി.
സംഘി എന്ന് വിളിക്കുന്നത് വേദനിപ്പിക്കുന്നുവെന്നും തന്റെ പിതാവ് സംഘിയല്ലെന്നുമുള്ള ഐശ്വര്യയുടെ പരാമർശം കേട്ട് രജനികാന്ത് കണ്ണീരണിഞ്ഞിരുന്നു. ലാൽ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം.
പൊതുവെ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് താൻ ശ്രമിക്കാറുള്ളതെങ്കിലും എന്തൊക്കെയാണ് ചുറ്റും നടക്കുന്നതെന്ന് തന്റെ ടീം അറിയിക്കാറുണ്ടെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. തന്റെ ടീം സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങളേക്കുറിച്ച് എന്നോട് പറയുകയും ചിലത് കാണിച്ചുതരികയും ചെയ്യാറുണ്ട്. എനിക്ക് അത് കാണുമ്പോൾ ദേഷ്യം തോന്നാറുണ്ട്. നമ്മൾ മനുഷ്യർ കൂടിയാണ്. അടുത്തിടെയായി നിരവധി പേർ അച്ഛനെ സംഘിയെന്ന് വിളിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. എന്താണ് അതിന്റെയർത്ഥം എന്ന് തനിക്കറിയില്ല. വാക്കിന്റെ അർത്ഥം എന്താണെന്ന് ചിലരോട് ചോദിച്ചപ്പോൾ പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു.
വിശ്വാസത്തിന്റെ ഭാഗമായാണ് അയോദ്ധ്യയിലെത്തിയതെന്ന് നടൻ രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരിൽ ഒരാളാണ് താനെന്നതിൽ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സൂപ്പർ താരത്തിന് നേരെ നടക്കുന്നത്.
Discussion about this post