ന്യൂഡൽഹി : ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ദേശീയ വാരിക. നിതീഷ് കുമാർ അവസരവാദിയായ ഓപ്പറേറ്റർ
ആണെന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. പ്രതിപക്ഷ ഐക്യമായ ഇൻഡി സഖ്യം രൂപീകരിക്കാൻ നേതൃത്വം നൽകിയ നിതീഷ് കുമാറിന് എങ്ങനെയാണ് ആറുമാസത്തിനുള്ളിൽ തന്നെ ബിജെപിക്ക് ഒപ്പം ചേരാൻ കഴിഞ്ഞതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ആശ്ചര്യം രേഖപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ വാരിക ആയ പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയലിൽ ആണ് പാർട്ടി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കൂറുമാറ്റത്തിലൂടെ ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ കുപ്രസിദ്ധ റെക്കോർഡ് ആണ് നിതീഷ് കുമാർ സൃഷ്ടിച്ചിരിക്കുന്നത് എന്നും സിപിഐഎം കുറ്റപ്പെടുത്തി. ബിജെപിക്ക് തിരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്ക ഉണ്ടെന്ന സൂചനയാണ് ബീഹാർ ഓപ്പറേഷൻ നൽകുന്നതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി അഭിപ്രായപ്പെട്ടു.
നിതീഷ് കുമാറിനെ കൺവീനർ ആക്കാത്തത് ഇൻഡി സഖ്യത്തിന്റെ ഭാഗ്യം ആണെന്നും എഡിറ്റോറിയൽ സൂചിപ്പിക്കുന്നു. അങ്ങനെ കൺവീനർ ആക്കിയിരുന്നെങ്കിൽ ബിജെപിയുമായി കൂടുതൽ വിലപേശാൻ ആ കൺവീനർഷിപ്പ് നിതീഷ് കുമാർ ഉപയോഗിക്കുമായിരുന്നു. നിതീഷ് കുമാറിന്റെ കൂറുമാറ്റം ഇൻഡി സഖ്യത്തെ ശക്തിപ്പെടുത്തുന്നതാണ്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയ മറ്റ് പ്രാദേശിക പാർട്ടികളുടെ വിധി ആയിരിക്കും ഇനി ജെഡിയുവിനും ഉണ്ടാവുക എന്നും സിപിഐഎം എഡിറ്റോറിയൽ വ്യക്തമാക്കുന്നു.
Discussion about this post