തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഉണ്ടായില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപം കൊണ്ടുവരാനുമുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത് എന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.
ഇന്ത്യ ഒട്ടാകെയുള്ള ഉത്പാദനക്കുറവ് പരിഹരിക്കാനായി വേണ്ട യാതൊരു നടപടികളും ബജറ്റിൽ ഇല്ല എന്നും ധനമന്ത്രി വിമർശനമുന്നയിച്ചു. പുതിയ പദ്ധതികളും മാന്ദ്യവിരുദ്ധ പാക്കേജും പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാൽ കേന്ദ്ര ബജറ്റിൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായില്ല. വിലക്കയറ്റം തടയുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടില്ല എന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
എല്ലാ മേഖലകളിലും പണം എത്തേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. സമ്പദ് വ്യവസ്ഥയുടെ ക്ഷീണം മാറണമെങ്കിൽ ആളുകളുടെ കയ്യിൽ പണം ഉണ്ടാവണം. പണം ഉണ്ടാവണമെങ്കിൽ വരുമാനം ഉണ്ടാവണം. എന്നാൽ ഇതിന് സഹായകരമായ യാതൊരു നടപടികളും കേന്ദ്ര ബജറ്റിൽ ഉണ്ടായില്ല. കാർഷിക മേഖലയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യുന്ന ബജറ്റ് ആണ് എന്നൊക്കെയാണ് അവകാശപ്പെടുന്നത്. എന്നാൽ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായുള്ള വിഹിതത്തിൽ കുറവ് വരുത്തിയിരിക്കുകയാണ് ചെയ്യുന്നത് എന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
Discussion about this post