കേരളത്തിലുടനീളം ട്രെൻിംഗായി ‘ക്യാഷ് ഹണ്ട് ചലഞ്ച്’. ഈ അടുത്ത് ‘ക്യാഷ് ഹണ്ട് കൊച്ചി’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വൈറലായ ചലഞ്ച് ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ സംസ്ഥാനങ്ങളിലും ട്രെന്റിംഗായി കഴിഞ്ഞു. ആരോ വയ്ക്കുന്ന പണം ഏതോ അഞ്ജാതർക്ക് ലഭിക്കുന്നു എന്നതാണ് ചലഞ്ചിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വിദേശരാജ്യങ്ങളിൽ തുടങ്ങിയ ചലഞ്ച് ഇപ്പോൾ കേരളത്തിൽ പല ജില്ലകളിലായി സജീവമാണ്.
എന്താണ് ‘ക്യാഷ് ഹണ്ട് ചലഞ്ച്’. ട്രഷർ ഹണ്ടിന്റെ മറ്റൊരു അപ്ഡേറ്റഡ് വേർഷൻ ആണ് ‘ക്യാഷ് ഹണ്ട്’ എന്നു പറയാം. പേര് പോലെ തന്നെ ഇവിടെ കണ്ടു പിടിക്കേണ്ടത് പണമാണെന്ന് മാത്രം. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഹണ്ട് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഏതെങ്കിലും ഭാഗത്ത് അജ്ഞാതൻ പണം ഒളിപ്പിച്ചു വയ്ക്കും. 100, 200, 500 എന്നീ നോട്ടുകളായിരിക്കും ഒളിപ്പിച്ചു വയ്ക്കുക. കല്ലിനടിയിലോ ചെടിച്ചട്ടിയുടെ താഴെയായോ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത രീതിയിൽ മറ്റേതെങ്കിലും ഭാഗത്തോ ആയിരിക്കും പണം വയ്ക്കുക. ഈ പണം വയ്ക്കുന്നതിന്റെ റീൽ ഇൻസ്റ്റഗ്രാമിൽ ഇടും. സ്ഥലം മനസിലാക്കാനായി ഒരു ക്ലൂവും ഇവർ നൽകും. റീൽസ് കാണുന്ന ഏതെങ്കിലും വ്യക്തിക്ക് സ്ഥലം മനസിലായാൽ ഈ പണം കൈക്കലാക്കാം. പിന്നീട് ഈ റീൽസിന്റെ കമന്റ് ബോക്‌സിൽ ഫോട്ടോ ആയോ വീഡിയോ ആയോ ‘ക്യാഷ്ഡ്’ എന്ന് കമന്റ് ചെയ്യുന്നതോടെ ചലഞ്ച് പൂർത്തിയാകും.
ഒരു കണ്ണാണ് പേജിന്റെ പ്രൊഫൈൽ ചിത്രം. പത്തോളം പേജുകളാണ് ഇത്തരത്തിൽ ഉള്ളത്. പത്ത് പേജുകളുടെ ഡിസ്‌ക്രിപ്ഷനും ഒരുപോലെയാണ്. ഒരുപോലെ ഡിസ്‌ക്രിപ്ഷനും പ്രൊഫൈൽചിത്രവും വച്ച് അജ്ഞാതർക്ക് പണം നൽകുന്നത് ഒരു വ്യക്തിയാണോ ഒരു സംഘമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് ജീവകാരുണ്യ പ്രവർത്തനമാണോ റീച്ചിന് വേണ്ടി മാത്രമാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശം ഇതിന് പിന്നിൽ ഉണ്ടോ എന്നതും വ്യക്തമല്ല. ക്യാഷ് ഹണ്ട് പേജുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ‘ക്യാഷ് ഹണ്ട് ഹൈദ്രാബാദ്’ എന്ന പേരിൽ പുതിയൊരു പേജും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post