തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയും പെൻഷൻ പ്രതിസന്ധിയും പറഞ്ഞ് കേരള സർക്കാർ നിരന്തരം പഞ്ഞം പറയുമ്പോഴും ആഘോഷങ്ങൾ നടത്താൻ മാത്രം ഖജനാവിൽ വേണ്ട പണം സർക്കാരിന്റെ പക്കലുണ്ട്. കഴിഞ്ഞ ദിവസം കേരളീയത്തിന് ചിലവായ തുകയുടെ കണ്ക്ക് പുറത്ത് വന്നപ്പോൾ തന്നെ വലിയ വിമർശനങ്ങളാണ് സർക്കാരിനെതിരെ വന്നത്. ഇപ്പോൾ സർക്കാരിന്റെ ക്രിസ്തുമസ് – പുതുവത്സര വിരുന്നിന് ചിലവായ തുകയുടെ കണക്കുകൾ കൂടി പുറത്തു വന്നിരിക്കുകയാണ്.
ജനുവരി മൂന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നടത്തിയ വിരുന്നിന് വൻ തുകയാണ് ചിലവായിരിക്കുന്നത്. പൗരപ്രമുഖർക്ക് നൽകിയ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപയാണ് ചിലവായത്. വിരുന്നിനെത്തിയവർക്ക് കൊടുത്ത കേക്കിന് മാത്രം 1.2 ലക്ഷം രൂപയാണ് ചിലവ്. പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കാനായി 10,725 രൂപയും ചെലവായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മൂന്നും സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിനാണ് ഭക്ഷണം തയ്യാറാക്കിയ വകയിൽ 16,08,195 രൂപ അനുവദിച്ചത്. പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള സ്‌ക്വയർ വൺ ഹോം മെയ്ഡ് ട്രീറ്റ്‌സ് എന്ന സ്ഥാപനമാണ് കേക്ക് ഉണ്ടാക്കിയത്. ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ 10725 രൂപ അനുവദിച്ചത് ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിക്കാണ്. ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രഷറിയിലെ എന്റർടെയ്ൻമെന്റ് ആന്റ് ഹോസ്പിറ്റാലിറ്റി അക്കൗണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പെൻഷനും ശമ്പളവുമൊന്നും സമയത്ത് കിട്ടാതെ പട്ടിണി കിടക്കുന്ന കേരളത്തിലാണ് കേരള സർക്കാർ ക്രിസ്തുമസും പുതുവത്സരവും ഓണവുമെല്ലാം ആഘോഷിക്കാൻ ലക്ഷങ്ങൾ പൊടിക്കുന്നത്. കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയിൽ രണ്ട് മണിക്കൂറോളം പ്രസംഗിച്ചതിന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് യാത്രാക്കൂലി പോലും തികയാത്ത വെറും 2400 രൂപ മാത്രമാണ് കേരള സാഹിത്യ അക്കാദമി നൽകിത്. ചെറിയ ഫണ്ടിൽ നടത്തുന്ന ഉത്സവമെന്നും യാത്രാ ബാറ്റ കണക്കാക്കിയാണ് നൽകിയതെന്നും ക്ലറിക്കൽ കണക്കെന്നുമൊക്കെയാണ് ഇതിന് സാഹിത്യ അക്കാദമി ന്യായീകരണം നൽകിയത്. പാകഫട്ടിനും മിമിക്രിക്കും വേണ്ടി ലക്ഷങ്ങൾ ചിലവാക്കുന്ന കേരളത്തിൽ തനിക്കിട്ട വില എത്രയെന്ന് മനസിലാക്കിയെന്നാണ് ചുള്ളിക്കാട് ഇതിനെ വിമർശിച്ചത്.
Discussion about this post