തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ മാഫിയ ശക്തമാണെന്നും വിദ്യാഭ്യാസ ഏജന്റുമാരെ നിയന്ത്രിക്കാനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്നും മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസ ഏജൻസികൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കുമെന്നും നിരീക്ഷണത്തിനായി സംസ്ഥാനതല സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥികൾക്ക് അന്യസംസ്ഥാനങ്ങളിലെ കോളേജുകളിൽ പണം വാങ്ങിക്കൊണ്ട് പ്രവേശനം ഉറപ്പാക്കുന്ന നിരവധി മാഫിയകളാണ് പ്രവർത്തിച്ചുവരുന്നത്. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും വലിയ മാഫിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാഫിയകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആയി കർശനമായ നിയമങ്ങൾ തന്നെ കൊണ്ടുവരുമെന്നാണ് മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയത്.
രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഏജൻസികൾക്ക് തടവും പിഴയും ശിക്ഷ ലഭിക്കുന്ന നിയമങ്ങൾ ആയിരിക്കും കൊണ്ടുവരിക. വിദ്യാഭ്യാസ വായ്പാതുകകൾ നേരിട്ട് കോളേജിന്റെ അക്കൗണ്ടിലേക്ക് നൽകണമെന്ന് വ്യവസ്ഥയും കൊണ്ടുവരുന്നതാണ്. ഇതോടൊപ്പം കോളേജിന്റെ വിവരങ്ങൾ, ഫീസ്, ഹോസ്റ്റൽ സൗകര്യം, വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ എന്നിവ ഏജൻസികൾ നേരിട്ട് സർക്കാരിനെ അറിയിക്കണം എന്നും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
Discussion about this post