ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് സംഘർഷത്തോടെ ഇസ്രായേലിൽ ജോലി ചെയ്തു വന്നിരുന്ന 65,000 പലസ്തീനികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ ഈ ഒഴിവുകളിലേക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഉള്ള തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന് മുൻപായി 72,000 പലസ്തീൻ തൊഴിലാളികൾ ആയിരുന്നു ഇസ്രായേലിൽ ജോലി ചെയ്തു വന്നിരുന്നത്. യുദ്ധം ആരംഭിച്ചതോടെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഇവരിൽ ഭൂരിഭാഗം പേരെയും ഇസ്രായേൽ പലസ്തീനിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇതോടെ നിലവിൽ വലിയ രീതിയിലുള്ള തൊഴിലാളി ക്ഷാമമാണ് ഇസ്രായേൽ നേരിടുന്നത്.
ഇസ്രായേലിൽ ഒഴിവ് വന്നിരിക്കുന്ന തൊഴിൽ മേഖലകളിലേക്ക് 65000 ത്തോളം വിദേശ പൗരന്മാരെ ആവശ്യമാണെന്ന് രാജ്യം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കാണ് കൂടുതൽ മുൻഗണന നൽകുന്നത്. ശ്രീലങ്ക, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയും പരിഗണിക്കുന്നതാണ് എന്നും ഇസ്രായേൽ ഭരണകൂടം വ്യക്തമാക്കി. വരും ആഴ്ചകളിൽ തന്നെ പുതിയ തൊഴിലാളികളുടെ നിയമനത്തിൽ ഉറപ്പുവരുത്തുമെന്ന് ഇസ്രായേൽ ഭവന മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Discussion about this post