തിരുവനന്തപുരം : തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ഉള്ള അമൃത ജ്വല്ലറിയാണ് കുത്തി തുറന്ന് മോഷണം നടത്തിയിരുന്നത്. അറസ്റ്റിൽ ആയിട്ടുള്ള 5 പ്രതികളിൽ നാലുപേരും പ്രായപൂർത്തി ആകാത്തവരും 15 വയസ്സിന് താഴെയുള്ളവരും ആണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 27നായിരുന്നു നെടുമങ്ങാട് അമൃത ജ്വല്ലറിയിൽ മോഷണം നടന്നത്. നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ ജ്വല്ലറിയിൽ പുലർച്ചെയാണ് പ്രതികൾ മോഷണം നടത്തിയത്. 25 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് പ്രതികൾ ഇവിടെ നിന്നും കവർന്നിരുന്നത്.
രാവിലെ 9 മണിയോടെ ഉടമ തുറക്കാൻ എത്തിയപ്പോഴാണ് ജ്വല്ലറി കുത്തി തുറന്ന് മോഷണം നടത്തിയ വിവരം അറിയുന്നത്. ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. മൂന്നുപേർ ചേർന്ന് പൂട്ട് അറുത്തുമാറ്റി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ മോഷണവുമായി ബന്ധപ്പെട്ട് 5 പ്രതികൾ ഉണ്ടെന്ന് പോലീസിന് മനസ്സിലായി. കരിമഠം കോളനിയിൽ താമസിച്ചിരുന്ന പ്രതികളെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post