ന്യൂഡൽഹി : സർക്കാർ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ ക്രമക്കേടുകളും കൃത്രിമങ്ങളും കർശനമായി നേരിടാനായി പുതിയ നിയമം അവതരിപ്പിച്ച് കേന്ദ്രസർക്കാർ. പൊതുപരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ, 2024 ലോക്‌സഭ പാസാക്കി. പുതിയ ബിൽ പ്രകാരം സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ കൃത്രിമത്വം കാണിച്ചാൽ ഇനി പത്തുവർഷം വരെ തടവും ഒരു കോടി വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതായിരിക്കും.
പൊതുപരീക്ഷകൾക്കുള്ള ചോദ്യപേപ്പർ ചോർത്തുന്നവർക്ക് അഞ്ചുവർഷം മുതൽ 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ശിക്ഷ നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ചോദ്യപേപ്പറോ ഉത്തരസൂചികയോ ചോർത്തൽ, പരീക്ഷാർത്ഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കാൻ ശ്രമിക്കൽ, വ്യാജ പരീക്ഷാ തട്ടിപ്പ്, വ്യാജ വെബ്സൈറ്റുകൾ തയ്യാറാക്കി വഞ്ചന, പണം തട്ടിപ്പ് എന്നിവ നടത്തൽ, പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശന കാർഡ് വ്യാജമായി നിർമ്മിക്കൽ, വ്യാജ ജോലി വാഗ്ദാന കാർഡുകൾ തയ്യാറാക്കൽ എന്നിവയെല്ലാം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളായി ബില്ലിൽ സൂചിപ്പിച്ചിട്ടുണ്ട്.
മികച്ച വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനാണ് നിർദ്ദിഷ്ട നിയമം ഉദ്ദേശിക്കുന്നതെന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഉത്തരക്കടലാസിൽ ക്രമക്കേട് കാണിക്കുന്ന വ്യക്തിക്ക് മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ തടവായിരിക്കും ലഭിക്കുക. ഒരു കോടി രൂപ പിഴയും ലഭിക്കുന്നതാണ്. സേവന ദാതാക്കളായ കമ്പനികൾ കുറ്റകൃത്യങ്ങൾ മറച്ചു വെച്ചാൽ ഇത്തരം സ്ഥാപനങ്ങളുടെ സീനിയർ മാനേജർമാർക്ക് 10 കൊല്ലം തടവു വരെ ശിക്ഷ ലഭിക്കുന്നതാണ്.
Discussion about this post