തിരുവനന്തപുരം : കാട്ടുപന്നികളെ കേന്ദ്രസർക്കാർ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ. ആവശ്യം ഉന്നയിച്ചുകൊണ്ട് വനംമന്ത്രി കേന്ദ്രസർക്കാരിന് നിവേദനം നൽകി. കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ മൂലമാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ കഴിയാത്തത് എന്നാണ് വനംമന്ത്രി പരാതി ഉന്നയിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ തരത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. പെരിയാർ ടൈഗർ റിസർവിൽ നിന്നും പമ്പാവാലി സെറ്റിൽമെന്റുകളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്നും എ കെ ശശീന്ദ്രൻ കേന്ദ്രസർക്കാരിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു ടാപ്പിംഗ് തൊഴിലാളിക്കും ഒരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു. റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടുപന്നി ആക്രമിച്ച് പോരുവഴി സ്വദേശിയായ സാമുവൽ എന്ന 65 വയസ്സുകാരന്റെ നടുവിന് പരിക്കേൽക്കുകയായിരുന്നു. വയനാട് പുൽപ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞാണ് പുൽപ്പള്ളി സ്വദേശിയായ ബിനോയ് എന്ന 44 വയസ്സുകാരന് പരിക്കേറ്റത്.
Discussion about this post