തിരുവനന്തപുരം:വീണ വിജയൻറെ കമ്പനിയായ എക്‌സാലോജിക്. കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി.കേന്ദ്ര സർക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ. മനു പ്രഭാകർ കുൽക്കർണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്.
സേവനം നൽകാതെ സിഎംആർഎലിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ എസ്എഫ്‌ഐഒ വീണയെ ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നു രാവിലെയാണ് ഹർജി ഫയൽ ചെയ്തതെന്നാണ് വിവരം. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു.എന്നാൽ സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു കോടതി ചോദിച്ചിരുന്നു.
അന്വേഷണത്തിൻറെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തി വിവരങ്ങൾ തേടുകയാണ് എസ്എഫ്‌ഐഒ സംഘം.
ഇന്നലെയാണ് കെഎസ്‌ഐഡിസിയുടെ കോർപറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയത്. സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്‌ഐഡിസിയിൽ എത്തിയത്. എക്‌സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം വീണ വിജയൻ കുറ്റവാളിയെന്ന് സ്വയം സമ്മതിക്കുന്ന നീക്കമാണിതെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ് പറഞ്ഞു. ഹർജി കർണാടക ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
Discussion about this post