തൃശ്ശൂർ : പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും പിഴയും ശിക്ഷ. കുന്നംകുളത്തിന് സമീപം പഴുനാന ചെമ്മീട്ട പാറപ്പുറത്ത് വീട്ടിൽ ബഷീർ എന്ന 32 വയസ്സുകാരനാണ് സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് അടുത്ത ശേഷം ലൈംഗികമായി പീഡിപ്പിച്ചത്. കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
31 വർഷം തടവിനോടൊപ്പം 1.45 ലക്ഷം രൂപ പിഴയും പ്രതി ഒടുക്കേണ്ടതായുണ്ട്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രണയം നടിച്ച് പെൺകുട്ടിയോട് അടുത്തുകൂടിയ പ്രതി ഫോൺ നമ്പർ നൽകിയ ശേഷം അതിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയ ശേഷം കുട്ടിയെ വശീകരിക്കുകയും ഇരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് കേസ്.
കേസിൽ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. 23 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ആണ് ഹാജരായിരുന്നത്.
Discussion about this post