തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായുള്ള കേരളത്തിന്റെ എല്ലാ ആരോപണവും തള്ളിക്കൊണ്ട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടും വീണ്ടും കേന്ദ്ര ധനമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കേരളാ സർക്കാർ. കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അവകാശവാദം തെറ്റാണെന്ന പല്ലവിയാണ് കേരളം വീണ്ടും ആവർത്തിക്കുന്നത്. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ കൂട്ടിച്ചേർത്തു.
നികുതി വിഹിത ശതമാനം കണക്കാക്കിയതിൽ കേന്ദ്രം സംസ്ഥാനത്തോട് നീതികേട് കാണിച്ചുവെന്നാണ് സംസ്ഥാനത്തിന്റെ അവകാശവാദം. ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്റ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയതാണ്. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം നടന്നത്. എന്നാൽ, ഈ ആരോപണങ്ങൾ പൊളിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന് നൽകിയ കേന്ദ്ര ഫണ്ടിന്റെ കണക്കുകൾ നിരത്തിയത്. കൃത്യമായ കണക്കുകൾ കേന്ദ്ര ധന മന്ത്രി പാർലമെന്റിൽ തന്നെ അവതരിപ്പിച്ചതിലൂടെ കേന്ദ്രവിരുദ്ധ സമരം എന്ന പേരിൽ ഡൽഹിയിൽ എത്തിയ കേരള സർക്കാരിനുള്ള അടിയായി മാറുകയായിരുന്നു.
എൻഡിഎ ഭരണകാലത്ത് ഇതുവരെയായി 1,50,140 കോടി രൂപ കേരള സർക്കാരിന് നികുതി വിഹിതം ആയി നൽകി കഴിഞ്ഞെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. യുപിഎ ഭരണകാലത്ത് വെറും 4633 കോടി രൂപയായിരുന്നു കേരളത്തിന് നൽകിയിട്ടുള്ളതെന്നും ധനമന്ത്രി വിശദീകരിച്ചു. കണക്കുകൾ എല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാം എന്നും നിർമല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി.
കേരളത്തിലുള്ള ഗ്രാന്റ് ആയി യുപിഎ ഭരണകാലത്ത് 25,629 കോടി രൂപയാണ് നൽകിയത് എങ്കിൽ എൻഡിഎ ഭരണകാലത്ത് 1,43,117 കോടി രൂപ നൽകി എന്നും നിർമല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്നാണ് പിണറായി സർക്കാർ ആരോപിച്ചിരുന്നത്. എന്നാൽ യുപിഎ ഭരണകാലത്ത് നൽകിയിരുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക എൻഡിഎ ഭരണകാലത്ത് കേരളത്തിന് നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു.
Discussion about this post