ന്യൂഡൽഹി: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാത്തതിനും, അനവസരത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്കും എതിരെ രംഗത്ത് വന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്‌ണത്തിനെതിരെ അച്ചടക്ക നടപടിയെടുത്ത് കോൺഗ്രസ് ഹൈ കമാൻഡ്. അച്ചടക്കമില്ലായ്മയുടെയും പാർട്ടി വിരുദ്ധ പരാമർശങ്ങളുടെയും പേരിൽ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നതായാണ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിർദ്ദേശം ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുവച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ശനിയാഴ്ച അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
നേരത്തെ രാമജന്മഭുമിയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാത്തതിന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും, സോണിയ ഗാന്ധി രാഹുൽ ഗാന്ധി എന്നിവരെയും ആചാര്യ പ്രമോദ് കൃഷ്ണം വിമർശിച്ചിരുന്നു.
ക്ഷണം നിരസിക്കാനുള്ള കോൺഗ്രസ് ഉന്നത നേതൃത്വത്തിൻ്റെ തീരുമാനം നിർഭാഗ്യകരമെന്ന് ആചാര്യ പ്രമോദ് കൃഷ്ണം നേരത്തെ വ്യക്തമാക്കിയിരുന്നു , “രാം സബ്കെ ഹേ (ഭഗവാൻ രാമൻ എല്ലാവരുടേതുമാണ്)” എന്നാണ് അദ്ദേഹം പറഞ്ഞത്
കൂടാതെ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയ അവസരത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ യാത്രയെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചിരുന്നു. രാഹുൽ ഗാന്ധി 2029 ലേക്കുള്ള തിരഞ്ഞെടുപ്പിനാണ് പരിശീലിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനെ തുടർന്നാണ് നടപടിയുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോയത്.
Discussion about this post