ആലപ്പുഴ : ചേർത്തലയിൽ നടുറോഡിൽ വച്ച് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കടക്കരപ്പള്ളി സ്വദേശിയായ ശ്യാം ജി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ആരതിയെ സ്കൂട്ടർ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനിടയിലാണ് ഇയാൾക്ക് പൊള്ളലേറ്റിരുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് ചൊവ്വാഴ്ച രാത്രി ശ്യാം ജി ചന്ദ്രൻ മരിച്ചത്. ഭർത്താവ് തീകൊളുത്തിയതിനെത്തുടർന്ന് 90% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആരതി തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരണപ്പെട്ടത്. ആരതിയുടെ പേരിലുള്ള വസ്തു വില്പന നടത്താൻ സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ശ്യാംജി ചന്ദ്രൻ അകന്നു കഴിയുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടുമാസമായി ഇയാൾ ആരതി ജോലി ചെയ്യുന്ന ചേർത്തലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി ശല്യം ചെയ്തിരുന്നതായി ആരതിയുടെ സഹപ്രവർത്തകർ പോലീസിന് മൊഴി നൽകിയിരുന്നു . പലപ്പോഴും ആരതി ജോലിക്ക് വരുന്ന സമയം ഇയാൾ വണ്ടി തടഞ്ഞു നിർത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാവിലെയും ഇത്തരത്തിൽ ജോലിക്ക് വന്നിരുന്ന ആരതിയെ വഴിയിൽ സ്കൂട്ടർ തടഞ്ഞുനിർത്തിയാണ് ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി മരിക്കുകയായിരുന്നു.
Discussion about this post