ലക്‌നൗ: ഇൻഡി സഖ്യം പ്രവർത്തിക്കുന്നത് രാജ്യത്തിലൈ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല, സ്വന്തം കുടുംബത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരവരുടെ കുടുംബങ്ങൾ നന്നാക്കാനാണ് ഇൻഡി സഖ്യം രാഷ്ട്രീയം കൊണ്ടുനടക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘എല്ലാ പിന്നാക്ക വിഭാഗക്കാരും ദളിതരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ജാതിയുടെ പേരിൽ ആളുകളെ പ്രകോപിപ്പിക്കുകയും പോരടിപ്പിക്കുകയും ചെയ്യുന്ന ഇൻഡി സഖ്യം ദളിതർക്കും അവശതകൾ അനുഭവിക്കുന്നവർക്കുമുള്ള പദ്ധതികൾക്കാണ് തടസം നിൽക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന പേരിൽ സ്വന്തം കുടുംബത്തിന് വേണ്ടിയാണ് അവർ രാഷ്ട്രീയം കൊണ്ടുനടക്കുന്നത്’- പ്രധാനമന്ത്രി തുറന്നടിച്ചു.
ബിജെപി സർക്കാർ എല്ലാവർക്കും വേണ്ടിയാണ്. ബിജെപി സർക്കാരിന്റെ പദ്ധതികളും എല്ലാവർക്കും വേണ്ടിയാണ്. ഏവർക്കും ഒപ്പം, ഏവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം എന്നതാണ് ബിജെപി സർക്കാരിന്റെ മന്ത്രം. വികസനം എത്താത്ത മേഖലകളെ ഉയർത്തിക്കൊണ്ടു വരണമെന്ന ലക്ഷ്യേത്താടെയാണ് ഈ പത്ത് വർഷവും പ്രവർത്തിച്ചിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് പാവപ്പെട്ടവരെ ഏറ്റവും ഒടുവിലാണ് പരിഗണിച്ചിരുന്നത്. എന്നാൽ, ഇന്ന് അവർക്ക് വേണ്ടിയാണ് ഏറ്റവും വലിയ പദ്ധതികളൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാനമന്ത്രി ദ്വിദ്വിന സന്ദർശനത്തിനായി വാരാണസിയിലെത്തിയത്. ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് മണ്ഡലത്തിൽ 13,202 കോടിയിലധികം വരുന്ന വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. 11,972 കോടി രൂപയുടെ 24 പദ്ധതികളുടെ ഉദ്ഘാടനവും 2,195 കോടിയുടെ 12 പദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കും.
Discussion about this post