ഹൈദരാബാദ് : തെലങ്കാനയിലെ ബി ആർ എസ്ന്റെ യുവ വനിത എംഎൽഎ ആയ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു. 33 വയസ്സായിരുന്നു. മൂന്നു മാസങ്ങൾക്കു മുൻപാണ് ലാസ്യ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടന്ന വാഹനാപകടമാണ് മരണത്തിന് കാരണമായത്.
വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ ഔട്ടർ റിംഗ് റോഡിൽ വെച്ചാണ് എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മെറ്റൽ ഡിവൈഡറിൽ ഇടിച്ചു കയറിയത്. ലാസ്യ നന്ദിത സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
10 ദിവസങ്ങൾക്ക് മുൻപ് നടന്ന മറ്റൊരു വാഹനാപകടത്തിൽ നിന്നും തലനാരിഴക്കായിരുന്നു ലാസ്യ നന്ദിത രക്ഷപ്പെട്ടിരുന്നത്. ബി ആർ എസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവുവിന്റെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ എംഎൽഎയുടെ വാഹനത്തിലേക്ക് മറ്റൊരു കാർ ഇടിച്ചു കയറിയാണ് അന്ന് അപകടം ഉണ്ടായത്. ഈ അപകടത്തിൽ എംഎൽഎയുടെ ഹോം ഗാർഡ് മരിച്ചിരുന്നു.
സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ലാസ്യ നന്ദിത. ഈ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു തവണ എംഎൽഎ ആയിരുന്ന ജി സായണ്ണയുടെ മകളാണ്. പിതാവിന്റെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആണ് ബി ആർ എസ് ടിക്കറ്റിൽ ലാസ്യ മത്സരിച്ച് വിജയിച്ചത്. കാർ അപകടത്തെക്കുറിച്ച് കൂടുതൽ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post