ലണ്ടൻ: ബ്രിട്ടനിൽ നിന്നും ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോയ ഷമീമ ഭീഗത്തിന്റെ പൗരത്വ അപേക്ഷ നിരാകരിച്ച് ബ്രിട്ടീഷ് അപ്പീൽ കോടതി. അപേക്ഷ പരിഗണിച്ച 3 ജഡ്ജിമാരും ഐക്യകണ്ഠം ആയാണ് ഷമീമ ഭീഗത്തിന്റെ അപേക്ഷ നിരസിക്കാനുള്ള തീരുമാനമെടുത്തത്. ഷമീമ ഭീഗം തെറ്റ് ചെയ്തോ ഇല്ലയോ എന്നത് ഞങ്ങളുടെ വിഷയം അല്ല, അവരുടെ പൗരത്വം എടുത്തു കളഞ്ഞ നടപടി നിയമപരമായി നിലനിൽക്കുമോ എന്നത് മാത്രമാണ് കോടതി പരിശോധിച്ചത്. അത് നിലനിൽക്കും എന്നത് ഉറപ്പായതിനാൽ, ഷമീമ ഭീഗത്തിന്റെ അപ്പീൽ നിരസിക്കുന്നു, കോടതി പറഞ്ഞു
2015-ൽ കിഴക്കൻ ലണ്ടനിൽ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ഷമീമ ഭീഗം രഹസ്യമായി സിറിയയിലേക്ക് കടന്നത്. ഷമീമ ഭീഗത്തെ മനുഷ്യ കടത്തിന് വിധേയമാക്കിയതാണോ അല്ലയോ എന്നതൊക്കെ പൂർണ്ണമായും പരിശോധിച്ചിട്ടാണ് അന്നത്തെ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ പൗരത്വം എടുത്തു കളഞ്ഞതെന്ന് കോടതി പറഞ്ഞു. ജാവീദിന് അതിനുള്ള പൂർണ്ണ അധികാരമുണ്ടെന്ന് മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു
ഇപ്പോൾ 24 വയസ്സുള്ള ബീഗത്തിന് ഫലത്തിൽ ഒരു രാജ്യത്തേയും പൗരത്വം ഇല്ലെങ്കിലും 2019-ൽ ബ്രിടീഷ് സ്റ്റേറ്റ് സെക്രട്ടറി ജാവിദ് തൻ്റെ തീരുമാനമെടുത്ത സമയത്ത്, അവളുടെ 21-ാം ജന്മദിനം വരെ ബാധകമായ ബംഗ്ലാദേശ് പൗരത്വം അവർക്ക് ഉണ്ടായിരിന്നു എന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെ ജാവേദ് ചെയ്തത് നിയമവിരുദ്ധം ആണെന്ന് പറയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ ഇത്തരത്തിലുള്ള പൗരത്വം റദ്ദ് ചെയ്യപ്പെടൽ ബ്രിട്ടീഷ് മുസ്‌ലിംകളെയാണ് താരതമ്യേനെ അനുപാതികമല്ലാത്ത വിധത്തിൽ ബാധിച്ചിട്ടുള്ളതെന്നും ഇത് തുല്യതാ നിയമത്തിൻ്റെ ലംഘനമാണെന്നും അവരുടെ അഭിഭാഷകർ ഉന്നയിച്ച വാദവും കോടതി പരിഗണിച്ചില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഇത്തരം വാദങ്ങൾ നിലനിൽക്കില്ല എന്ന് കോടതി വ്യക്തമാക്കി.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു മദ്ധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ, ഐസിസിൽ ചേർന്നതിൽ തനിക്ക് പശ്ചാത്താപം ഒന്നും ഇല്ല എന്ന് ഷമീമ ഭീഗം പറഞ്ഞിരുന്നു. കൂടാതെ അതിനു ശേഷം ബ്രിട്ടനിൽ നടന്ന ഒരു ഭീകരാക്രമണത്തിലും, അത് നടത്തിയവരെ പരോക്ഷമായി ന്യായീകരിച്ചു കൊണ്ട് ഇവർ രംഗത്ത് വന്നിരുന്നു
Discussion about this post