ചണ്ഡീഗഡ് : ഹരിയാനയിൽ വെച്ച് കാറിൽ എത്തിയ ആക്രമിസംഘം വെടിവെച്ച ഇന്ത്യൻ നാഷണൽ ലോക് ദൾ സംസ്ഥാന പ്രസിഡൻ്റ് നഫെ സിംഗ് റാത്തി മരിച്ചു. നഫെ സിംഗ് റാത്തി ഉൾപ്പെടെ അഞ്ചുപേർക്ക് ആയിരുന്നു വെടിയേറ്റിരുന്നത്. നേതാവിനോടൊപ്പം സഞ്ചരിച്ചിരുന്ന പാർട്ടി പ്രവർത്തകനായ മറ്റൊരു വ്യക്തിക്കും വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടു. നഫെ സിംഗ് റാത്തിയോടൊപ്പം ഉണ്ടായിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നില ഗുരുതരമായി തുടരുകയാണ്.
ബഹദൂർഗഡ് പ്രദേശത്ത് വച്ചാണ് കാറിലെത്തിയ ആക്രമിസംഘം മുൻ എംഎൽഎ കൂടിയായ നഫെ സിംഗ് റാത്തിയ്ക്ക് നേരെ വെടിയുതിർത്തത്. ബഹദൂർഗഡിലെ ബരഹി ഗേറ്റിന് സമീപത്ത് വെച്ച് ഐ-10 കാറിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. വെടിവെപ്പിൽ പരിക്കേറ്റ എല്ലാവരെയും ബ്രഹ്മശക്തി സഞ്ജീവനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. വെടിയേറ്റ അഞ്ചുപേരുടെയും ശരീരത്തിൽ ഒന്നിലധികം ബുള്ളറ്റുകൾ തുളഞ്ഞു കയറിയിട്ടുള്ളതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹരിയാന നിയമസഭയിലേക്ക് ബഹദൂർഗഡ് മണ്ഡലത്തിൽ നിന്നും രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഐഎൻഎൽഡി നേതാവായിരുന്നു നഫെ സിംഗ് റാത്തി. ബഹദൂർഗഡ് മുനിസിപ്പൽ കൗൺസിലിന്റെ ചെയർമാനായും അദ്ദേഹം രണ്ടുതവണ സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിനെതിരെ നിരവധി വധഭീഷണികൾ ഉണ്ടായിരുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
Discussion about this post