തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികളിൽ മലയാളിയും. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ നാല് ബഹിരാകാശ സഞ്ചാരികളുടെ പേര് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും. തിരുവനന്തപുരം വിഎസ്എസ്സിൽ വച്ചാണ് അദ്ദേഹം പ്രഖ്യാപിക്കുക. ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരെയാണ് ഗഗൻയാൻ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
2020 ൽ ടെസ്റ്റ് പൈലറ്റുമാരെ തിരഞ്ഞെടുക്കുകയും റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. കോവിഡ് മഹാമാരി വന്നത് കൊണ്ട് പരിശീലനത്തിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. 2021 ലാണ് പൈലറ്റുമാർ പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിയത്. ഇപ്പോൾ ഐഎസ്ആർഒയുടെ പ്രത്യേക കേന്ദ്രങ്ങളിൽ പരിശീലനം തുടരുകയാണ്. ഇതിനിടയിലാണ് ഇവരുടെ പേരുകൾ പുറത്ത് വിടാം എന്ന് തീരുമാനം ആയത്.
2025 ലാണ് ഗഗൻയാൻ വിക്ഷേപിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ‘ജിഎക്‌സ്’ 2024 ജൂണിൽ വിക്ഷേപിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം .
Discussion about this post