കൊൽക്കത്ത: ഷാജഹാൻ ഷെയ്‌ഖിന്റെ കാര്യത്തിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഉള്ള തൃണമൂൽ സർക്കാർ കള്ളം പറയുകയാണെന്ന് വ്യക്തമാക്കി ബംഗാൾ ഹൈ കോടതി. ഹൈ കോടതി പുറപ്പെടുവിച്ച ഒരു സ്റ്റേ ഓർഡർ കാരണമാണ് ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്നാണ് അവർ പറയുന്നത്, എന്നാൽ അങ്ങനെ ഒരു ഓർഡറും പുറപ്പെടുവിച്ചിട്ടില്ല ഹൈ കോടതി വ്യക്തമാക്കി. മാത്രമല്ല സന്ദേശഖാലി കൂട്ട ബലാത്സംഗ കേസിൽ പ്രധാന ആരോപണ വിധേയൻ ആയിരിക്കുന്ന ഷാജഹാൻ ഷെയ്‌ഖിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഹൈ കോടതി ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചു.
“ഏതാണ് ആ ഉത്തരവ്? ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ട് അത്തരത്തിൽ ഒരു വിധി എങ്ങനെയുണ്ടാകും? അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംസ്ഥാന പോലീസിനെ തടയുന്ന അത്തരത്തിലുള്ള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല എന്ന് ഞങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നു,” കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കൽക്കട്ട ഹൈക്കോടതി പോലീസിൻ്റെ കൈകൾ ബന്ധിച്ചെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞതിനെ തുടർന്നാണ് രൂക്ഷ വിമർശനവുമായി ഹൈ കോടതി രംഗത്ത് എത്തിയത്.
“ജുഡീഷ്യറിയാണ് ഷെയ്ഖ് ഷാജഹാനെ സംരക്ഷിക്കുന്നത് . അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ യഥാർത്ഥമാണെങ്കിൽ തൃണമൂൽ സർക്കാർ ആരെയും വെറുതെവിടില്ല, എന്നാൽ കൽക്കട്ട ഹൈക്കോടതി പോലീസിൻ്റെ കൈകൾ കെട്ടിയിരിക്കുകയാണ്,” തൻ്റെ ലോക്‌സഭാ മണ്ഡലത്തിൽ വച്ച് ബാനർജി പറഞ്ഞു.
Discussion about this post