ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി അരവിന്ദ് കേജ്രിവാളിന് വീണ്ടും നോട്ടീസ് നൽകി ഇഡി. ചോദ്യം ചെയ്യലിന് മാർച്ച് 4ന് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായ എട്ടാം തവണയാണ് കെജ്രിവാളിന് നോട്ടീസ് നൽകുന്നത് .
കഴിഞ്ഞ ഏഴ് തവണയും കെജ്രിവാൾ ഒഴിവുകഴിവുകൾ പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് എട്ടാം തവണയും നോട്ടീസ് നൽകിയത്. ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം. നിലവിൽ കെജ്രിവാളിനെതിരെ ഇഡി നൽകിയ കേസ് ഡൽഹി കോടതിയുടെ പരിഗണനയിലാണ്.
തിങ്കളാഴ്ചയാണ് ഏഴാമത്തെ സമൻസ് ഒഴിവാക്കിയത്. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും, അതിനാൽ അതിൽ തീരുമാനം ആകാതെ ഹാജരാകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഏജൻസിയുടെ മുഴുവൻ സമൻസുകളും നിയമവിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം തവണ നോട്ടീസ് നൽകിയിട്ടും ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇഡി കോടതിയെ സമീപിച്ചിരുന്നു. തുടർച്ചയായി ചോദ്യം ചെയ്യലിൽ നിന്നും വിട്ട് നിൽക്കുകയാണെന്നും അതിനാൽ കോടതി ഇടപെടണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക കോടതി മാർച്ച് 16 ന് കെജ്രിവാളിൽ നിന്ന് വാദം കേൾക്കും. എന്തുകൊണ്ടാണ് അദ്ദേഹം ഏഴ് സമൻസുകൾ നിരസിച്ചതെന്ന് വിശദീകരിക്കേണ്ടതുണ്ട്. കോടതി തടയാത്തതിനാൽ സമൻസ് അയച്ചുകൊണ്ടിരിക്കുകയാണെന്ന് ഇഡി അറിയിച്ചു. സമൻസുകൾ എത്രത്തോളം അവഗണിക്കുന്നുവോ അത്രയധികം കെജ്രിവാൾ അറസ്റ്റിലാകുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാകും എന്നും ഇഡി കൂട്ടിച്ചേർത്തു .
Discussion about this post