ന്യൂഡൽഹി : ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. എന്നാൽ മുസ്ലിം വിഭാഗത്തിന്റെ പ്രാർത്ഥനാ അവകാശം മുൻനിർത്തി താൽക്കാലിക ആശ്വാസമായി സമുച്ചയത്തിന് സമീപമുള്ള തുറന്ന സ്ഥലം വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിനായി മുസ്ലിം വിഭാഗത്തിന് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ നിർണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മധ്യപ്രദേശിലെ ധാറിലുള്ള തർക്കഭൂമിയായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയത്തിന്റെ ആത്മീയ സ്വഭാവം സരസ്വതി ദേവിയുടെ ക്ഷേത്രത്തിന്റേതാണെന്ന് വ്യക്തമാക്കി കഴിഞ്ഞ മെയ് 15-നാണ് മധ്യപ്രദേശ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനൊപ്പം, മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ അവിടെ നമസ്കാരം നിർവഹിക്കാൻ അനുമതി നൽകിക്കൊണ്ട് 2003-ൽ പുരാവസ്തു വകുപ്പ് (ASI) പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകൾ സമർപ്പിച്ച അപ്പീലുകളിലാണ് ഇപ്പോൾ സുപ്രീം കോടതി ഇടക്കാല ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുവിഭാഗത്തിന്റെയും അവകാശങ്ങളെ ബാധിക്കാത്ത രീതിയിലുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമാണിതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീംകോടതി വിധി അനുസരിച്ച് വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ തർക്ക സ്ഥലത്തിന് തൊട്ടടുത്തുള്ള തുറന്ന പ്രദേശത്ത് മുസ്ലിം വിശ്വാസികൾക്ക് നമസ്കാരം നിർവഹിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കണം. ഭോജ്ശാല വിഷയം വളരെ വൈകാരികവും സങ്കീർണ്ണവുമായ ഒന്നായതിനാൽ ഇരുവിഭാഗവും കടുത്ത സംയമനം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ ഓർമ്മിപ്പിച്ചു. കോടതി മുറികളിൽ പറയുന്ന കാര്യങ്ങൾ അനാവശ്യ വിവാദങ്ങൾക്ക് വഴിതുറക്കരുതെന്നും അതുകൊണ്ട് തന്നെ വളരെ ജാഗ്രതയോടെയാണ് കോടതി ഈ വിഷയത്തെ സമീപിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ക്രമസമാധാനപാലനത്തിൽ സംസ്ഥാന സർക്കാരിനുള്ള വെല്ലുവിളികൾ കോടതി കണക്കിലെടുക്കുന്നുണ്ടെന്നും കേസിൽ വിശദമായ വാദം കേൾക്കാൻ കോടതി തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹിന്ദു വിശ്വാസികൾ വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമായി കാണുന്ന ഭോജ്ശാല സമുച്ചയം, പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കമാൽ മൗല മസ്ജിദ് ആണെന്നാണ് മുസ്ലിം വിഭാഗം വാദിക്കുന്നത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ സ്മാരകത്തിന്റെ നിയന്ത്രണവും ഭരണവും കേന്ദ്ര സർക്കാരിനും എഎസ്ഐക്കും തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. മുസ്ലിം വിശ്വാസികൾക്ക് പള്ളി നിർമ്മിക്കുന്നതിനായി ധാറിലെ മറ്റേതെങ്കിലും അനുയോജ്യമായ ഭൂമി അനുവദിക്കുന്നത് സംസ്ഥാന സർക്കാരിന് പരിഗണിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്തായാലും സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ ഭോജ്ശാലയിലെ ക്രമസമാധാന നില ഉറപ്പാക്കാനും നമസ്കാരത്തിനുള്ള പ്രത്യേക സൗകര്യം ഒരുക്കാനും മധ്യപ്രദേശ് ഭരണകൂടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം അന്തിമ വാദത്തിനായി കോടതി വീണ്ടും പരിഗണിക്കും.









