പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒടുവിലത്തെ ഓസ്ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം വൻ വിജയമായതോടെ ആഗോള തലത്തിൽ ഇന്ത്യയുടെ ശത്രുക്കൾ കടുത്ത അങ്കലാപ്പിലെന്ന് റിപ്പോർട്ട്. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ വൻ ശക്തിയായി മാറുന്നതും നിർണായക കരാറുകളിൽ ഒപ്പുവെച്ചതുമാണ് ചില പാശ്ചാത്യ മാധ്യമങ്ങളെയും ചൈനീസ് അനുകൂല ലോബികളെയും ചൊടിപ്പിച്ചിരിക്കുന്നത്. സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആസൂത്രിതമായ മാധ്യമ വേട്ടയാണ് (Media Hitjobs) രാജ്യാന്തര തലത്തിൽ അരങ്ങേറിയത്. കടുത്ത ഇടത് പക്ഷ മാധ്യമങ്ങളും പ്രോ-ഇസ്ലാമിസ്റ്റ് സംഘടനകളും നുണപ്രചാരണങ്ങളുമായി രംഗത്തെത്തിയെങ്കിലും ഇന്ത്യ കൈവരിച്ച നയതന്ത്ര നേട്ടങ്ങൾക്ക് മുന്നിൽ ഇവയെല്ലാം നിഷ്പ്രഭമാകുകയായിരുന്നു.
സന്ദർശന വേളയിൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും ന്യൂനപക്ഷ വേട്ടയും ഉന്നയിക്കാൻ ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകൾ ഓസ്ട്രേലിയൻ ഭരണകൂടത്തിന്മേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’ മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ മോദിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കാൾ പ്രാധാന്യത്തോടെ നൽകിയത് സ്റ്റേഡിയത്തിന് പുറത്ത് നടന്ന മുസ്ലീം-ഖാലിസ്ഥാനി പ്രതിഷേധങ്ങളായിരുന്നു. ഇന്ത്യയ്ക്ക് ഓസ്ട്രേലിയ നൽകുന്ന യുറേനിയം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ ഉപയോഗിക്കുമെന്ന തരത്തിലുള്ള അതീവ വിഡ്ഢിത്തം നിറഞ്ഞ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് ചില ഓസ്ട്രേലിയൻ മാധ്യമങ്ങൾ പോലും വേദിയൊരുക്കി. കൂടാതെ, ന്യൂസിലൻഡിലെ പ്രമുഖ മാധ്യമമായ ‘സ്റ്റഫ്’ (Stuff), പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെ അനാവശ്യമായി വ്യാഖ്യാനിച്ച് അപകീർത്തികരമായ വാർത്തകൾ ചമയ്ക്കാനും മടിച്ചില്ല.
എന്നാൽ ഈ കടുത്ത എതിർപ്പുകൾക്കെല്ലാം പിന്നിൽ ഇന്ത്യ കൈവരിച്ച തന്ത്രപരമായ മുന്നേറ്റമാണ്. ക്വാഡ് (Quad) സഖ്യത്തിലെ പ്രധാന പങ്കാളികളായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നത് ദക്ഷിണ ചൈനാ കടലിൽ ചൈന നടത്തുന്ന ഏകപക്ഷീയമായ കടന്നുകയറ്റങ്ങൾക്കും സാമ്പത്തിക ഭീഷണികൾക്കും വലിയ തിരിച്ചടിയാണ് നൽകുന്നത്. ട്രംപിന്റെ അപ്രവചനീയമായ നയങ്ങളും ചൈനയുടെ കടന്നുകയറ്റ സ്വഭാവവും മൂലം ഓസ്ട്രേലിയയും ന്യൂസിലൻഡും തങ്ങളുടെ പരമ്പരാഗത സഖ്യങ്ങൾക്കപ്പുറത്തേക്ക് പങ്കാളികളെ തിരയുന്ന സാഹചര്യത്തിലാണ് 140 കോടി ജനങ്ങളുള്ള ഇന്ത്യ അവർക്ക് മുന്നിൽ ഏറ്റവും സുരക്ഷിതമായ വിപണിയായി മാറിയത്.
ഓസ്ട്രേലിയയുമായി ഇന്ത്യ ഒപ്പുവെച്ച മൂന്നാം വാർഷിക ഉച്ചകോടിയിൽ സിവിൽ ആണവോർജ്ജത്തിനായുള്ള യുറേനിയം കൈമാറ്റം ഉൾപ്പെടെ 18 ഓളം നിർണായക കരാറുകളാണ് യാഥാർത്ഥ്യമാക്കിയത്. പ്രതിരോധ-സുരക്ഷാ സഹകരണം, സുഗമമായ ധാതു വിനിമയം, ഗ്രീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടർ, ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ ബാറ്ററികൾ എന്നിവയിലെല്ലാം ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. 40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ന്യൂസിലൻഡ് സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തപ്പെട്ടു. ‘വാക്ക മാരിടൈം ഡിഫൻസ് പാക്ട്’ വഴി ഇരു നാവികസേനകളും തമ്മിലുള്ള സഹകരണവും പ്രതിരോധം, വിനോദസഞ്ചാരം, കായികം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിൽ അഞ്ച് ധാരണാപത്രങ്ങളും ഒപ്പുവെച്ചു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 35,000 കോടി രൂപയായി ഇരട്ടിയാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ആഗോള ശക്തികളുടെ ഏകപക്ഷീയമായ ആധിപത്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ലോകത്തെ കൂടുതൽ സുരക്ഷിതമായ ഒരു ബഹുധ്രുവ (Multipolar) വ്യവസ്ഥിതിയിലേക്ക് നയിക്കുന്നതാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ മുന്നേറ്റങ്ങൾ. ഈ വലിയ നയതന്ത്ര വിജയങ്ങൾ അന്താരാഷ്ട്ര തലത്തിലെ ചില നിഴൽ ശൃംഖലകളുടെയും കടുത്ത മാധ്യമ ലോബികളുടെയും ഉറക്കം കെടുത്തുന്നു എന്നതിന്റെ തെളിവാണ് മോദിയുടെ സന്ദർശനത്തിനെതിരെ ഉയർന്ന വ്യാജ വാർത്തകളും മാധ്യമ ഹിറ്റ്ജോബുകളും. എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ സ്ഥാനം ഇനി ആർക്കും തടയാനാകില്ലെന്ന് ഈ സന്ദർശനം വ്യക്തമാക്കുന്നു.












