ചെന്നെ: പുതിയ ഐഎസ്ആർഒ വിക്ഷേപണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇറക്കിയ പരസ്യത്തിലെ റോക്കറ്റിൽ ചൈനയുടെ പതാക പ്രത്യക്ഷപ്പെട്ടതിൽ ഡിഎംകെ സർക്കാരിരെ രൂക്ഷമായി വിമർശിച്ച് ബിജെപി. പ്രാദേശിക പത്രങ്ങളിൽ ഡിഎംകെ നൽകിയ പരസ്യത്തെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി. ചൈനയോടുള്ള ഡിഎംകെ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് പതാകയിൽ കാണുന്നതെന്ന് അണ്ണാമലൈ തുറന്നടിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനോടുള്ള അവഗണനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ചൈനയോടുള്ള ഡിഎംകെ സർക്കാരിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ് ഈ പരസ്യം. അഴിമതിയുടെ കാര്യത്തിൽ ഡിഎംകെ കുതിക്കുകയാണ്. ഐഎസ്ആർഒയുടെ രണ്ടാം വിക്ഷേപണ തറ പ്രഖ്യാപിച്ചതു മുതൽ പോസ്റ്ററുകളും പരസ്യങ്ങളും ഇറക്കാനുള്ള തിരക്കിലായിരുന്നു ഡിഎംകെ. അവരുടെ പഴയകാല തെറ്റുകളെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെയാണ് ഈ നിരാശയുടെ അളവ് തെളിയിക്കുന്നത്’- അണ്ണാമലൈ എക്‌സിൽ കുറിച്ചു.
60 വർഷങ്ങൾക്ക് മുൻപ് ഇസ്രോയുടെ ആദ്യ വിക്ഷേപണ പാഡ് എന്ന സ്വപ്‌നം തമിഴ്‌നാടിന്റെ കാര്യഷമതയില്ലായ്മ കൊണ്ട് ഇല്ലാതായതിനെ കുറിച്ചും അദ്ദേഹം ഓർമിച്ചു.
‘ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ പാഡ് എന്ന ആശയം ഉയർന്നപ്പോൾ ആദ്യം മുന്നിൽ വന്നത് തമിഴ്‌നാടിന്റെ പോരായിരുന്നു. എന്നാൽ, അന്ന് ഡിഎംകെ അത് കൈകാര്യം ചെയ്ത രീതി ഏറെ നിരാശാജനകമായിരുന്നു. യോഗത്തിലേക്ക് മദ്യലഹരിയിലെത്തിയ മുഖ്യമന്ത്രി തിരു അണ്ണാദുരൈയുടെ പ്രതിനിധി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയെ തീരെ ഗൗരവമില്ലൊതെയാണ് സമീപിച്ചത്. ഇപ്പോഴും ‘ഡിഎംകെയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല, കൂടുതൽ മോശമായിത്തീർന്നു എന്നല്ലാതെ’- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post